തൃശൂർ: സിപിഐ ബന്ധം ഉപേക്ഷിച്ച സിസി. മുകുന്ദൻ എംഎൽഎ ബിജെപിയിലേക്ക്. കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് മുകുന്ദൻ ബിജെപിയിൽ ചേർന്നത്. ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസറായ നമോ ഭവനിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു.
ബിജെപി നേതാക്കൾക്കൊപ്പമാണ് അദ്ദേഹം നമോ ഓഫീസിൽ എത്തിയത്. നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മൽസരിച്ചേക്കും. സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുകുന്ദനെ സിപിഐ പുറത്താക്കിയിരുന്നു. സിപിഐ സംസ്ഥാന നേതൃത്വമാണ് നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.
നാട്ടികയിൽ ഗീതാ ഗോപിയാണ് സ്ഥാനാർഥിയെന്ന് സിപിഎം പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐ ഇത് പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം മുകുന്ദൻ ഉന്നയിച്ചിരുന്നു. പ്രാദേശിക തലത്തിൽ മുകുന്ദനോട് എതിർപ്പുണ്ടായിരുന്നു. സിറ്റിങ് എംഎൽഎ സിസി. മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിർപ്പ് നാട്ടിക, ചേർപ്പ് കമ്മിറ്റികൾ ഉന്നയിക്കുകയും തൃശൂർ ജില്ലാ ഘടകം അതിനോട് യോജിക്കുകയും ചെയ്തിരുന്നു.
ഒരുതവണ മാത്രമാണ് അദ്ദേഹത്തിന് അവസരം നൽകിയതെന്ന മറുവാദവും ഉണ്ടായി. തുടർന്ന് തൃശൂരിൽ നിന്നുള്ള സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയെ ഉറപ്പിച്ചത്. പ്രാദേശിക തേതൃത്വവുമായി അകൽച്ചയിലാണെന്നും കമ്മിറ്റികളിൽ പങ്കെടുക്കാറില്ലെന്നുമുള്ള പരാതിയാണ് മുകുന്ദനെതിരെ താഴെനിന്ന് ഉയർന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28,431 വോട്ടിനാണ് സിസി.മുകുന്ദൻ കോൺഗ്രസിലെ സുനിൽ ലാലൂരിനെ തോൽപ്പിച്ചത്. ബിജെപിക്ക് കഴിഞ്ഞതവണ ലഭിച്ചത് 33,716 വോട്ടാണ്. സിപിഐ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിഞ്ഞാൽ വിജയിക്കാൻ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ





































