കാഠ്‌മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു. നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ശക്‌തമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി. സാമൂഹിക മാദ്ധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം ദിനവും മാറ്റമില്ലാതെ തുടരുകയാണ്. പ്രക്ഷോഭകാരികൾക്ക് ഒപ്പം സൈന്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിയുടെയും പ്രസിഡണ്ട് രാംചന്ദ്ര പൗഡേലിന്റെയും സ്വകാര്യ വസതികളടക്കം പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം കലാപമായി മാറിയതോടെയാണ് പ്രധാനമന്ത്രിയുടെ രാജി. പ്രക്ഷോഭകർ അക്രമാസക്‌തരായതിനെ തുടർന്ന് തലസ്‌ഥാനമായ കാഠ്‌മണ്ഡു ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു.
വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും നിലച്ചു. മുൻ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ പ്രചണ്ഡയുടെ വീടും പ്രക്ഷോഭകാരികൾ തകർത്തു. ചില മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വീടുകളും തകർക്കപ്പെട്ടു. സർക്കാരിലുള്ള കൊലപാതകികളെ ശിക്ഷിക്കണമെന്നും കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കലാപം അന്വേഷിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. റിപ്പോർട് സമർപ്പിക്കാൻ 15 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ വെടിവയ്‌പ്പിൽ 19 പേർ കൊല്ലപ്പെട്ടു. 300ലധികം പേർക്ക് പരിക്കേറ്റു. സംഘർഷങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജിവച്ചിരുന്നു. അതേസമയം, നിരവധി ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
Most Read| പാലിയേക്കര ടോൾ പിരിവ് തടഞ്ഞത് നീട്ടി