വിശാഖപട്ടണം: പാകിസ്‌ഥാൻ ഐഎഎസുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉൾപ്പടെ മൂന്നുപേർ കൂടി അറസ്‌റ്റിൽ. കൊച്ചിയിൽ നിന്നുള്ള പിഎ അഭിലാഷ്, ഉത്തര കന്നഡ ജില്ലയിലെ വേതൻ ലക്ഷ്‌മൺ ടണ്ഡേൽ, അക്ഷയ് രവി നായിക് എന്നിവരെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തത്.
ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. ഇന്ത്യൻ പ്രതിരോധ സ്‌ഥാപനങ്ങളെ സംബന്ധിച്ചും പൊതുവായും കാർവാർ, കൊച്ചി നാവിക താവളങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങളും ഇവർ പണത്തിനായി പങ്കുവെച്ചതായി എൻഐഎ കണ്ടെത്തി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് പാകിസ്‌ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളുമായി (പിഐഒ) ഇവർ ബന്ധപ്പെട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്.
2021 ജനുവരിയിൽ ആന്ധ്രപ്രദേശിലെ കൗണ്ടർ ഇന്റലിജൻസ് സെൽ രജിസ്‌റ്റർ ചെയ്‌ത കേസ് 2023 ജൂണിലാണ് എൻഐഎ ഏറ്റെടുത്തത്. ഒളിവിൽ പോയ രണ്ട് പാകിസ്‌ഥാനികൾ ഉൾപ്പടെ അഞ്ചുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പാക് പൗരനായ മീര ബാലേജ് ഖാനും അറസ്‌റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റിൽ സജീവമായിരുന്നു.
ഒളിവിൽപോയ മറ്റൊരു പിഐഒ ആൽവെൻ, മൻമോഹൻ സുരേന്ദ്ര പാണ്ഡെ, അമാൻ സലിം ഷെയ്ഖ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. 2024 ഓഗസ്‌റ്റിൽ നാവിക താവളത്തിൽ വിവര ചോർച്ചയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള എൻഐഎ സംഘങ്ങൾ പ്രദേശം സന്ദർശിച്ചു. അപ്പോഴാണ് കേസുമായുള്ള കാർവാർ ബന്ധം പുറത്തുവന്നത്.
ഫേസ്ബുക്കിൽ നാവിക ഉദ്യോഗസ്‌ഥനായി ചമഞ്ഞെത്തിയ പാകിസ്‌ഥാൻ ഏജന്റ് പ്രതികളെ ഹണിട്രാപ്പിൽ കുടുക്കിയതായി കണ്ടെത്തി. 2023ൽ ആ സ്‌ത്രീ അവരുമായി സുഹൃദം സ്‌ഥാപിച്ച് വിശ്വാസം നേടി. കാർവാർ നാവികതാവളത്തിലെ യുദ്ധക്കപ്പൽ നീക്കങ്ങൾ, പ്രവർത്തന വിശദാംശങ്ങൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കൈമാറി. പകരമായി എട്ടുമാസത്തേക്ക് പ്രതിമാസം 5000 രൂപ നൽകിയതായും കണ്ടെത്തി.
2023ൽ വിശാഖപട്ടണത്ത് എൻഐഎ അറസ്‌റ്റ് ചെയ്‌ത ദീപക്കും ഈ പ്രതികളും തമ്മിലുള്ള ബന്ധവും വ്യക്‌തമായി. ദീപക്കിനും കൂട്ടാളികൾക്കും ഫണ്ട് കൈമാറാൻ ഉപയോഗിച്ച അതേ ബാങ്ക് അക്കൗണ്ടാണ് വേതൻ ടണ്ഡേലിനും അക്ഷയ് നായ്‌ക്കിനും പണം നൽകാൻ ഉപയോഗിച്ചത്. ദീപക്കും സംഘവും അറസ്‌റ്റിലായതോടെ കാർവാർ ആസ്‌ഥാനമായുള്ള പ്രതികൾക്കുള്ള പണം വരവ് നിലച്ചു. ഈ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് 2024 ഓഗസ്‌റ്റ് 27ന് എൻഐഎ സംഘങ്ങൾ കാർവറിൽ എത്തിയത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ