നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്‌ഥാനാർഥി; അൻവറിന്റെ എതിർപ്പ് തള്ളി കെപിസിസി

ആര്യാടൻ ഷൗക്കത്ത് സ്‌ഥാനാർഥി ആകുന്നതിനെതിരെ പിവി അൻവർ പരസ്യമായി രംഗത്തുവന്നതോടെ യുഡിഎഫിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്‌ചിതത്വങ്ങൾ ഉണ്ടായിരുന്നു.

By Senior Reporter, Malabar News
Aryadan Shoukath
Ajwa Travels

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ആര്യാടൻ ഷൗക്കത്താണ് സ്‌ഥാനാർഥി. കൊച്ചിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ നേതാക്കളുടെ നിർണായക യോഗം ചേർന്നാണ് സ്‌ഥാനാർഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം ചേർന്ന ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു.

ഒറ്റപ്പേര് ഹൈക്കമാൻഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്‌ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും യുഡിഎഫ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. സ്‌ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷൻ വിഎസ് ജോയിയുടെയും പേരുകളാണ് ഉയർന്നുവന്നതെങ്കിലും ഷൗക്കത്തിന് തന്നെയായിരുന്നു മുൻഗണന.

ആര്യാടൻ ഷൗക്കത്ത് സ്‌ഥാനാർഥി ആകുന്നതിനെതിരെ പിവി അൻവർ പരസ്യമായി രംഗത്തുവന്നതോടെ യുഡിഎഫിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്‌ചിതത്വങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഷൗക്കത്തിനെ മാറ്റേണ്ടതില്ലെന്നായിരുന്നു കെപിസിസിയുടെ തീരുമാനം. തുടർന്ന് ഷൗക്കത്തിന്റെ പേര് കെപിസിസി എഐസിസിക്ക് കൈമാറുകയായിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പിന്തുണയുണ്ടായിട്ടും അടുത്തിടെ കെപിസിസി നേതൃതലങ്ങളിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായത്. വിഎസ് ജോയിക്ക് ഇനിയും മൽസരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വിഎസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്‌തമാണ്.

അതിനിടെ, ആര്യാടൻ ഷൗക്കത്തിനോട് വ്യക്‌തിപരമായ പ്രശ്‌നമില്ലെന്ന് പിവി അൻവർ പറഞ്ഞു. എന്റെ സഹോദരിയുടെ മകനായത് കൊണ്ടല്ല വിഎസ് ജോയിയെ പിന്തുണച്ചത്. ഏറ്റവും കൂടുതൽ കുടിയേറ്റ കർഷകരുള്ള മണ്ഡലമാണ് നിലമ്പൂർ. ആ സമൂഹത്തിൽ നിന്ന് ഒരാൾ മൽസരിക്കാൻ വരുമെന്ന് കരുതി. എന്നാൽ, യുഡിഎഫ് അത് പരിഗണിച്ചില്ലെന്നും അൻവർ പറഞ്ഞു.

ജോയിക്ക് കോൺഗ്രസിൽ ഇന്ന് ഗോഡ് ഫാദറില്ല. ഉമ്മൻ‌ചാണ്ടി സാറിന്റെ ആശിർവാദത്താലാണ് ജോയ് ഇവിടെവരെ എത്തിയത്. എന്നാൽ, ഇന്ന് ഉമ്മൻ‌ചാണ്ടി സാറില്ല. വേറെയാരും ജോയിക്ക് വേണ്ടി സംസാരിച്ചിട്ടില്ല. ജോയ് സൈഡ് ലൈൻ ചെയ്യപ്പെട്ടു. ഗോഡ് ഫാദർ ഇല്ലാത്തവർക്ക് കോൺഗ്രസിൽ നിലനിൽക്കാനാവില്ലെന്നും അൻവർ പറഞ്ഞു.

പിണറായി തിരിഞ്ഞുനോക്കാത്ത മേഖലയാണിത്. ആ മേഖലയിൽ നിന്നാണ് ജോയ് വരുന്നത്. ആര്യാടൻ ഷൗക്കത്ത് സിപിഎമ്മിന്റെ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കാൻ ശ്രമിച്ചതാണ്. അത് നടക്കില്ലെന്ന് സിപിഎമ്മിന്റെ എല്ലാ ലോക്കൽ കമ്മിറ്റികളും തീരുമാനമെടുത്തതിനാലാണ് ഷൗക്കത്ത് പിൻമാറിയത്. ഷൗക്കത്തിന്റെ സ്‌ഥാനാർഥിത്വം നിലമ്പൂരിലെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന് പഠിക്കണം. അവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് നിലപാട് പ്രഖ്യാപിക്കുമെന്നും അൻവർ പറഞ്ഞു.

Most Read| ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE