നെഞ്ചിടിപ്പിൽ നിലമ്പൂർ; വോട്ടെണ്ണൽ ആരംഭിച്ചു, ആര്യാടൻ ഷൗക്കത്ത് മുന്നിൽ

75.27% പോളിങ്ങാണ് മണ്ഡലത്തിൽ അന്തിമമായി രേഖപ്പെടുത്തിയത്. 1,74,667 പേർ വോട്ട് ചെയ്‌തു. മണ്ഡലത്തിൽ ചരിത്രത്തിൽ ഇത്രയും കൂടുതൽപേർ വോട്ട് ചെയ്യുന്നത് ആദ്യമായാണ്. 1500നടുത്ത് പോസ്‌റ്റൽ വോട്ടുകളുണ്ട്.

By Senior Reporter, Malabar News
Nilambur By Election 2025
പിവി അൻവർ, ആര്യാടൻ ഷൗക്കത്ത്, എം സ്വരാജ് (Image Courtesy: Indian Express - Malayalam)
Ajwa Travels

മലപ്പുറം: രാഷ്‌ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ടോടെ തന്നെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫലസൂചനകൾ പ്രകാരം യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്താണ് ലീഡ് തുടരുന്നത്. ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. അതീവ സുരക്ഷയിലാണ് വോട്ടെണ്ണൽ കേന്ദ്രം.

പോസ്‌റ്റൽ, സർവീസ് എണ്ണുന്നത്. പിന്നീട് 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും. ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫിന് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായി എണ്ണും. 14 വീതം ബൂത്തുകളിലെ വോട്ടുകളാണ് ഓരോ റൗണ്ടിലും എണ്ണുക.

എല്ലാ റൗണ്ടുകളിലും വോട്ട് എണ്ണി കഴിഞ്ഞതിന് ശേഷം നറുക്കിട്ടെടുത്ത അഞ്ച് പോളിങ് സ്‌റ്റേഷനുകളിലെ വിവിപാറ്റ്‌ സ്ളിപ്പുകൾ പ്രത്യേകം സജ്‌ജീകരിച്ച വിവിപാറ്റ്‌ കൗണ്ടിങ് ബൂത്തിൽ ഇലക്ഷൻ കമ്മീഷൻ നിരീക്ഷകരുടെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തും. 25 മൈക്രോ ഒബ്‌സർവർമാർ, 24 കൗണ്ടിങ് സൂപ്പർവൈസർമാർ, 30 കൗണ്ടിങ് അസിസ്‌റ്റന്റുമാർ, ഏഴ് അസി. റിട്ടേണിങ് ഓഫീസർമാർ എന്നിങ്ങനെ 86 ഉദ്യോഗസ്‌ഥരെ വോട്ടെണ്ണുന്നതിനായി നിയോഗിച്ചിട്ടുണ്ട്.

ഒരുവർഷത്തിനുള്ളിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ മുന്നണികൾക്ക് നിർണായകമാണ് തിരഞ്ഞെടുപ്പ് ഫലം. 75.27% പോളിങ്ങാണ് മണ്ഡലത്തിൽ അന്തിമമായി രേഖപ്പെടുത്തിയത്. 1,74,667 പേർ വോട്ട് ചെയ്‌തു. മണ്ഡലത്തിൽ ചരിത്രത്തിൽ ഇത്രയും കൂടുതൽപേർ വോട്ട് ചെയ്യുന്നത് ആദ്യമായാണ്. 1500നടുത്ത് പോസ്‌റ്റൽ വോട്ടുകളുണ്ട്.

മഴയെ വെല്ലുന്ന ആവേശത്തോടെ വോട്ടർമാർ ബൂത്തിലേക്ക് എത്തിയപ്പോൾ പെട്ടിയിലായ വോട്ടുകൾ അനുകൂലമാകുമെന്ന ആത്‌മവിശ്വാസത്തിലാണ് മുന്നണികൾ. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ്, എൻഡിഎ സ്‌ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പിവി അൻവർ എന്നിവർ ഉൾപ്പടെ ആകെ 10 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്.

5000ത്തിനും 10000ത്തിനുമിടയിൽ ഭൂരിപക്ഷം നേടി ആര്യടാൻ ഷൗക്കത്ത് നിയമസഭയിൽ എത്തുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെ അന്തിമ കണക്കുകൂട്ടൽ. മുന്നണിയിൽ അഭിപ്രായ ഭിന്നതകളില്ലാതെ നടത്തിയ പ്രചാരണം ഷൗക്കത്തിനെ മികച്ച ഭൂരിപക്ഷത്തിൽ എത്തിക്കുന്നതിൽ നിർണായകമാകുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.

അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറ് തദ്ദേശ സ്‌ഥാപനങ്ങളിലും ലീഡ് ഉറപ്പാണെന്നാണ് യുഡിഎഫിന്റെ അവകാശവാദം. അതേസമയം, 1800നും 2000ത്തിനുമിടയിൽ സ്വരാജ് ഭൂരിപക്ഷം നേടുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൾ പറയുന്നത്. വഴക്കടവിലും എടക്കരയിലും യുഡിഎഫ് മുന്നിലെത്താം.

എന്നാൽ, പോത്തുകല്ലിലും കരുളായിയിലും അമരമ്പലത്തും നിലമ്പൂർ നഗരസഭയിലും കൃത്യമായ ലീഡ് സ്വരാജിനുണ്ടാവുമെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്നും ഇടതുമുന്നണി പ്രതീക്ഷയർപ്പിക്കുന്നു. നിലമ്പൂരിൽ മാറ്റം പ്രകടമായിരുന്നു എന്നും ഭരണവിരുദ്ധ വികാരം ഒട്ടും ഇല്ലെന്നുമാണ് എൽഡിഎഫിന്റെ വിലയിരുത്തൽ.

അതേസമയം, അൻവർ പിടിക്കുന്ന വോട്ട് എൽഡിഎഫിന്റേത് ആകുമെന്നും യുഡിഎഫിലും യുഡിഎഫിന്റേതാകുമെന്ന് എൽഡിഎഫിലും ചർച്ചകളുണ്ട്. എങ്കിലും ഏതെല്ലാം രീതിയിൽ അൻവറിന് അനുകൂലമായി അടിയൊഴുക്കുകൾ ഉണ്ടായെന്ന കാര്യത്തിൽ ഇരുമുന്നണികൾക്കും ആശങ്കയും ഉണ്ട്.

Most Read| ഹോർമുസ് കടലിടുക്ക് അടയ്‌ക്കാൻ ഇറാൻ- എണ്ണവില കുത്തനെ ഉയരും? 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE