കോഴിക്കോട്: ഭൂട്ടാനിൽ നിന്ന് പട്ടാള വണ്ടികൾ ഉൾപ്പടെ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ ഒരു ആഡംബര കാർ കൂടി കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം കസ്‌റ്റഡിയിലെടുത്തു. കോഴിക്കോട് മുക്കത്തെ ഒരു ഗാരിജിന് സമീപത്താണ് ഈ വാഹനം കണ്ടെത്തിയത്. കാറിൽ നിന്ന് ഉടമസ്‌ഥ രേഖകകൾ കീറിയ നിലയിൽ കണ്ടെടുത്തു.
ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശിയുടെ പേരിലുള്ള രേഖകളാണിത്. കസ്‌റ്റഡിയിലെടുത്ത കാർ മുക്കത്തെ ഗാരിജിൽ സൂക്ഷിച്ചിരിക്കുകയാണ്. കസ്‌റ്റംസ് തിരയുന്ന മറ്റൊരു ആഡംബര കാർ മോട്ടോർ വാഹനവകുപ്പും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിശോധനകൾക്കിടെ മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എംവിഡി കാർ കസ്‌റ്റഡിയിൽ എടുത്തത്.
കൊച്ചി കസ്‌റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോർ പരിശോധനയിലാണ് സമീപകാലത്ത് ഭൂട്ടാനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കി പുറത്തുവന്നത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പടെ ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
മുക്കത്തേത് ഉൾപ്പടെ നാൽപ്പതോളം വാഹനങ്ങളാണ് സംസ്‌ഥാനത്തുടനീളം ഇതുവരെ പിടിച്ചെടുത്തത്. അതേസമയം, ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്‌റ്റംസിന്റെ വിലയിരുത്തൽ. 150ഓളം കാറുകൾ ഉടമസ്‌ഥർ ഒളിപ്പിച്ചിട്ടുണ്ടാകാമെന്നാണ് സൂചന. ഇവ കണ്ടെത്താൻ എംവിഡിയുടേതടക്കം മറ്റു ഏജൻസികളുടെ സഹായവും കസ്‌റ്റംസ് തേടിയിട്ടുണ്ട്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!






































