ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതം. നൂറിലേറെ പേരെ ജമ്മു കശ്‌മീർ പോലീസ് ചോദ്യം ചെയ്‌തു. പ്രദേശവാസികളിൽ നിന്നും കുതിരസവാരിക്കാരിൽ നിന്നും പോലീസ് വിവരങ്ങൾ തേടി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്ന് ഡെൽഹിയിൽ സർവകക്ഷി യോഗം ചേരും.
കശ്‌മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ലയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. പഹൽഗാമിൽ തിരച്ചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു. അതിനിടെ, കുൽഗാമിൽ ടിആർഎഫ് കമാൻഡറുടെ ഒളിത്താവളം സൈന്യം വളഞ്ഞു. അതിർത്തി മേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശവും നൽകി.
ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ലെഫ്. ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ സുരക്ഷാ അവലോകന യോഗവും ഇന്ന് ചേരും. പാക്കിസ്‌ഥാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയതടക്കം കടുത്ത നടപടികൾക്ക് പിന്നാലെ ഭീകരതക്കെതിരായ സൈനിക നടപടിയിൽ തീരുമാനം ഉടൻ ഉണ്ടാകും. കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നതിന് പിന്നാലെയാണ് ഇന്ന് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്നാണ് കേന്ദ്ര സർക്കാർ സ്‌ഥിരീകരിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിൽ പാക്ക് ബന്ധം വ്യക്‌തമായതോടെ പാക്കിസ്‌ഥാനെതിരെ കനത്ത നടപടിയിലേക്ക് ഇന്ത്യ കടന്നു. അട്ടാരിയിലെ ഇന്ത്യ- പാക്കിസ്‌ഥാൻ അതിർത്തി പൂർണമായും അടയ്‌ക്കും. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരൻമാരുടെയും വിസ റദ്ദാക്കി. എല്ലാ പാക്ക് പൗരൻമാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്നും കർശന നിർദ്ദേശം നൽകി.
ഇനി പാക്ക് പൗരൻമാർക്ക് വിസ നൽകില്ല. ഇന്ത്യയിലുള്ള പാക്കിസ്‌ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്‌ഥരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, പാക്കിസ്‌ഥാനുമായുള്ള സിന്ധൂ നദീജല കരാർ മരവിപ്പിക്കും. പാക്കിസ്‌ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്‌ഞരെ തിരിച്ചുവിളിക്കും. പാക്ക് പ്രതിരോധ ഉദ്യോഗസ്‌ഥരെ പുറത്താക്കാനും തീരുമാനിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിലാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുത്തത്. ഇതോടെ, ശക്‌തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകിയിരിക്കുന്നത്. പാക്കിസ്‌ഥാനുമായി ബന്ധപ്പെട്ട് നയതന്ത്ര ബന്ധങ്ങളിൽ ഇന്ത്യ ഇത്ര കടുത്ത തീരുമാനമെടുക്കുന്നത് ഇതാദ്യമായാണ്. രണ്ടരമണിക്കൂറോളം നീണ്ട സുരക്ഷാസമിതി യോഗത്തിനൊടുവിലാണ് തീരുമാനം പുറത്തുവന്നത്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’