ശ്രീനഗർ: ജമ്മു കശ്‌മീർ പഹൽഗാമിലെ ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. 26 പേർ കൊല്ലപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. രാജസ്‌ഥാൻ, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഭീകരാക്രമണം ഉണ്ടായത്. വിനോദസഞ്ചാരികൾ പതിവായെത്തുന്ന പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്.
വിനോദസഞ്ചാരികൾ ട്രക്കിങ്ങിനായി മേഖലയിലേക്ക് പോയപ്പോഴാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ കർണാടക ശിവമോഗ സ്വദേശിയായ മഞ്‌ജുനാഥ് റാവുവും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. എൻഐഎ സംഘം ഉടൻ പഹൽഗാമിലെത്തും. ആർമി വടക്കൻ കേരള കാമാൻഡർ ശ്രീനഗറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്‌ഥിതിഗതികൾ വിലയിരുത്താൻ ശ്രീനഗറിലെത്തി. ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചിരുന്നു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അജ്‌ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് അടുത്തുവന്ന് വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതർ മേഖലയിലേക്ക് ഹെലികോപ്‌ടർ അയച്ചിട്ടുണ്ട്. അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറെ ത്വയിബ അനുകൂല സംഘടനയായ ദ് റെസിസ്‌റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു.
ആക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഭീകരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ”ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ വെറുതെ വിടില്ല. അവരുടെ ദുഷ്‌ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ ദൃഢനിശ്‌ചയം ഉറച്ചതാണ്. അത് കൂടുതൽ ശക്‌തമാകും”- മോദി എക്‌സിൽ കുറിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയും രംഗത്തെത്തി.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!