ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്‌റ്റഡിയിലെടുത്തു. സംഭവ ദിവസം ഇയാൾ കട തുറന്നിരുന്നില്ല. ഇയാളെ എൻഐഎയും മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളും ചോദ്യം ചെയ്‌തുവരികയാണ്.
അന്വേഷണത്തിന്റെ ഭാഗമായി ഇതിനോടകം നൂറോളം പ്രദേശവാസികളെ എൻഐഎ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, വ്യാപാരിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തതെന്നാണ് വിവരം.
അതേസമയം, ഭീകരാക്രമണത്തിൽ പാക്കിസ്‌ഥാന് മറുപടി നൽകാനൊരുങ്ങുകയാണ് കര-നാവിക വ്യോമസേനകൾ. 45 മിസൈൽ ലോഞ്ചറുകൾ അടക്കം പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ കരസേന വാങ്ങും. ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കരസേന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്.
45 ലോഞ്ചറുകൾ, 85 മിസൈലുകൾ എന്നിവ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളാണ് കരസേനയുടെ ഭാഗമാവുക. അറബിക്കടലിൽ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി പടക്കപ്പലുകളുടെ ചിത്രം നാവികസേന പുറത്തുവിട്ടു. ഗംഗാ എക്‌സ്‌പ്രസ് വേയിലെ എയർസ്‌ട്രിപ്പിൽ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിങ് വ്യോമസേന നടത്തി. കൂടാതെ, പടക്കോപ്പുകൾ അതിർത്തി പ്രദേശത്ത് വിന്യസിച്ച് എന്തിനും തയ്യാറാണെന്ന സന്ദേശവും സേന നൽകുന്നുണ്ട്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി