കൊച്ചി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. AI 1828 എയർഇന്ത്യ വിമാനത്തിലാണ് മൃതദേഹം ശ്രീനഗറിൽ നിന്ന് ഡെൽഹിയിലെത്തിക്കുക.
തുടർന്ന് ഡെൽഹിയിൽ നിന്ന് എയർഇന്ത്യയുടെ AI 503 വിമാനത്തിൽ രാത്രി 7.30ന് കൊച്ചിയിലെത്തിക്കും. കുടുംബവും മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. വിദേശത്തുള്ള സഹോദരൻ നാട്ടിലെത്തിയതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ.
കുടുംബത്തോടൊപ്പം ചൊവ്വാഴ്‌ച രാവിലെയാണ് രാമചന്ദ്രൻ പഹൽഗാമിലെത്തിയത്. മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല, മകൾ ആരതി, മകളുടെ ഇരട്ടക്കുട്ടികൾ എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്‌ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രൻ. കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴിയാണ് ഇവർ കശ്‌മീരിലെത്തിയത്.
അതേസമയം, ഭീകരാക്രമണം നടന്ന ജമ്മു കശ്‌മീരിൽ 258 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചുവെന്ന് നോർക്ക റൂട്ട്സ് ചെക് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശേരി അറിയിച്ചു. നോർക്ക ഹെൽപ്പ് ഡെസ്‌ക്കിൽ 28 ഗ്രൂപ്പുകളിലായി 262 പേരാണ് വിവരം രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ നാലുപേർ നാട്ടിൽ തിരിച്ചെത്തി. ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അജിത് കൊളശേരി പറഞ്ഞു.
തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊല്ലം എംഎൽഎ എം മുകേഷ്, കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് എന്നിവരും മൂന്ന് ഹൈക്കോടതി ജഡ്‌ജിമാരും കുടുങ്ങിയ മലയാളികളിൽ ഉൾപ്പെടും. ജഡ്‌ജിമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ, ജസ്‌റ്റിസ് ജി ഗിരീഷ് എന്നിവരാണ് കുടുങ്ങി കിടക്കുന്ന ജഡ്‌ജിമാർ. എല്ലാവരും സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.
അതിനിടെ, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. മൂന്ന് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആസിഫ് ഹൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ആസിഫ് ഹൗജി മുൻ പാക്ക് സൈനികനാണ്.
ആക്രമണം നടത്തിയ ‘ദ് റെസിസ്‌റ്റൻസ് ഫ്രണ്ട്’ (ടിആർഎസ്) വീണ്ടും പ്രകോപനപരമായ വാർത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണത്തിൽ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. കൂടാതെ, രണ്ട് സൈനികരെ വധിച്ചെന്നും ടിആർഎഫ് അവകാശപ്പെട്ടു.
Most Read| രണ്ടുവയസുകാരനെ തേടി 40 ഉദ്യോഗസ്‌ഥർ, 16 മണിക്കൂറിന് ശേഷം കണ്ടെത്തിയത് നായ!