കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി എ. പീതാംബരന് പരോൾ അനുവദിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്‌ഥയോടെയാണ് പീതാംബരന് ഒരുമാസത്തേക്ക് പരോൾ അനുവദിച്ചത്.
രണ്ടാംപ്രതി സജി സി. ജോർജ്, ഏഴാംപ്രതി എ. അശ്വിൻ എന്നിവർക്ക് കഴിഞ്ഞദിവസം പരോൾ ലഭിച്ചിരുന്നു. അഞ്ചാം പ്രതി ഗിജിൽ ഗംഗാധരനും 15ആം പ്രതി വിഷ്‌ണു സുരയും പരോളിനായി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിക്കുന്നതിന് എതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്.
15ആം പ്രതി എ. സുരേന്ദ്രന്റെ (വിഷ്‌ണു സുര) പരോൾ അപേക്ഷയിൽ ബേക്കൽ പോലീസിന്റെയും കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ രക്ഷിതാക്കളുടെയും അഭിപ്രായം രേഖപ്പെടുത്തിയുള്ള റിപ്പോർട് അയച്ചിട്ടുണ്ട്. പരോൾ അനുവദിക്കരുതെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. ക്രമസമാധാന പ്രശ്‌നം കാരണം പരോൾ അനുവദിക്കരുതെന്ന് ബേക്കൽ പോലീസും റിപ്പോർട് നൽകിയെന്നാണ് വിവരം.
പോലീസിന്റെയും ജയിൽ ഉപദേശക സമിതിയുടെയും റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പാണ് പരോൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. പെരിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിക്കുന്ന സർക്കാർ നടപടി നിയമവ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ പറഞ്ഞു.
2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ട് വെച്ച് കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്നത്. കേസിൽ പത്ത് പ്രതികൾക്ക് ഇരട്ടജീവപര്യന്തം വിധിച്ചിരുന്നു. സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പടെ പ്രതികളായ കേസിൽ 2022 ഏപ്രിൽ 27നാണ് സാക്ഷിവിസ്‌താരം തുടങ്ങിയത്. ഡിസംബർ 28ന് 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്തുപേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി