തിരുവനന്തപുരം: മകന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മര്യാദയ്ക്ക് ജോലി ചെയ്ത് ജീവിക്കുന്നയാളാണ് തന്റെ മകൻ. ദുഷ്പേരുണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മകന് ഇഡി നോട്ടീസ് അയച്ചെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
”മകന് ഇഡി നോട്ടീസ് കിട്ടിയതായി അറിയില്ല. ദുഷ്പേര് ഉണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ലെന്നും അവരിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണ്. കളങ്കിതനാക്കാൻ ശ്രമിക്കുമ്പോൾ ശാന്തമായി പ്രതികരിക്കുന്നത് അതുകൊണ്ടാണ്.
പത്തുവർഷമായി ഞാൻ മുഖ്യമന്ത്രിയാണ്. അഭിമാനിക്കാൻ വക നൽകുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്നും ബോധ്യമുണ്ട്. പലയിടത്തും പദ്ധതികൾക്ക് കരാർ ലഭിക്കാൻ കമ്മീഷൻ നൽകണം. എന്നാൽ, ഇവിടെ അങ്ങനെ ഇല്ല എന്നതിൽ അഭിമാനമുണ്ട്. ഉന്നതതലത്തിലുള്ള അഴിമതി ഇവിടെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്”- മുഖ്യമന്ത്രി പറഞ്ഞു.
”മകൾക്ക് നേരെ പലതും ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചപ്പോൾ ഞാൻ അതിനെ ചിരിച്ചുകൊണ്ട് നേരിട്ടില്ലേ? അത് ഏശുന്നില്ലെന്ന് അറിഞ്ഞപ്പോൾ മര്യാദയ്ക്ക് ജോലി ചെയ്യുന്ന ഒരാളെ, പിണറായി വിജയന് ഇങ്ങനെ ഒരു മകനുണ്ടെന്ന് ചിത്രീകരിച്ച് വിവാദത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ്. അത് എന്നെ ബാധിക്കില്ല. മക്കൾ ദുഷ്പേര് ഉണ്ടാക്കുന്ന അനുഭവം പലർക്കുമുണ്ട്. എന്നാൽ, എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല. എനിക്കതിൽ അഭിമാനമുണ്ട്”- മുഖ്യമന്ത്രി പറഞ്ഞു.
”പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി സമൻസിനെ കുറിച്ച് പ്രതികരിച്ചത് വാർത്തകളുടെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വലിയ ബോംബ് വരുന്നുണ്ടെന്ന് ഒരാൾ പറഞ്ഞിരുന്നു. പക്ഷേ ഇത് നനഞ്ഞ പടക്കമായിപ്പോയി. ഇനിയും അണിയറയിൽ പലതും ഉണ്ടാകും. അത് വഴിയേ നോക്കാം”- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്


































