തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കൂടിക്കാഴ്‌ച തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്‌തവരെയാണ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി കാണുന്നത്.
കർണാടക സർക്കാരിന്റെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രതിനിധികൾ യോഗത്തിനെത്തും. മുസ്‌ലിം ലീഗ്, ഡിവൈഎഫ്‌ഐ സംഘടനകളെയും കൂടിക്കാഴ്‌ചക്ക് വിളിച്ചിട്ടുണ്ട്. 12 മണിമുതൽ തിരുവനന്തപുരത്താണ് കൂടിക്കാഴ്‌ച.
പുനരധിവാസ ടൗൺഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ കാലതാമസം കൂടാതെ നിർവഹിക്കുന്നതിന് സ്‌പെഷ്യൽ ഓഫീസറായി ഡോ. ജെഒ അരുണിന് കഴിഞ്ഞദിവസം അധികച്ചുമതല നൽകിയിരുന്നു. അതേസമയം, വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ മുതൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് നിരന്തര സമ്മർദ്ദം മൂലം അഞ്ചുമാസത്തിന് ശേഷം കേന്ദ്രം അംഗീകരിച്ചത്. കേന്ദ്ര സംഘം ദുരന്തമേഖലയിൽ നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് പ്രഖ്യാപനം.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എസ്‌ഡിആർഎഫിലേക്ക് പണം കൈമാറിയെന്നും കത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്‌ത, സംസ്‌ഥാന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചത്.
Most Read| സർചാർജ് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി; യൂണിറ്റിന് ഒമ്പത് പൈസ