തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്‌ഥാനത്തെത്തും. വിഴിഞ്ഞം തുറമുഖത്തിന്റെ ഉൽഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകീട്ട് 7.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക.
നാളെ രാവിലെ പത്തിന് പാങ്ങോട് സൈനിക ക്യാമ്പിലെ കൊളച്ചൻ സ്‌റ്റേഡിയത്തിൽ നിന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്‌ടറിൽ വിഴിഞ്ഞം തുറമുഖത്തിറങ്ങും. തുടർന്ന് എംഎസ്‌സി സെലസ്‌റ്റിനോ മരസ്‌കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. 11ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കും.
തുടർന്ന്, പോർട്ട് ഓപ്പറേഷൻ കേന്ദ്രത്തിലെത്തി കമ്പ്യൂട്ടർ നിയന്ത്രിത പ്രവർത്തന രീതികൾ, ക്രെയിനുകൾ എന്നിവ സന്ദർശിച്ച ശേഷം പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 12.30ന് ഹൈദരാബാദിലേക്ക് മടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വിഎൻ വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങിന് മുന്നോടിയായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ ട്രയൽ റൺ നടന്നു. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പടെ ഉന്നത പോലീസ് സംഘം വിഴിഞ്ഞത്ത് പരിശോധന നടത്തി.
ഇന്നലെ മുതൽ വിഴിഞ്ഞത്തും പരിസരവും പോലീസ് വിന്യാസം ഉണ്ട്. നഗരത്തിൽ ഉൾപ്പടെ 3000ത്തോളം പൊലീസുകാരെ വിന്യസിക്കും എന്നാണ് വിവരം. ചടങ്ങിനുള്ള പന്തലുകൾ തയ്യാറായിക്കഴിഞ്ഞു. അവസാനത്തെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡെൽഹിയിൽ നിന്നുള്ള 20അംഗ എസ്‌പിജി സംഘത്തിന്റെ മേൽനോട്ടവും ഉണ്ട്.
10,000 ഓളം പേരെയാണ് ഉൽഘാടന ചടങ്ങിന് പ്രതീക്ഷിക്കുന്നത്. വിഐപി, വിവിഐപി എന്നിവർക്കായി പ്രത്യേക വേദിയും പന്തലുമുണ്ടാകും. തൊട്ടടുത്തായി പൊതുജനങ്ങൾക്കുമുള്ള വിശാലപന്തലും സജ്‌ജമാണ്. ചടങ്ങ് വീക്ഷിക്കാൻ വലിയ എൽഇഡി സ്‍ക്രീനുകളും ഒരുക്കിയിട്ടുണ്ട്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി








































