ന്യൂഡെൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക് പുറപ്പെട്ടു. ഇന്നും നാളെയുമായുള്ള കുവൈത്ത് സന്ദർശനത്തിൽ വാണിജ്യ പ്രതിരോധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം ചർച്ച ചെയ്യും.
നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. 1981ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇതിന് മുൻപ് കുവൈത്ത് സന്ദർശിച്ചത്. കുവൈത്തിലെ ലേബർ ക്യാമ്പും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുടെ ക്ഷേമം ഉൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയാകും.
പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാർ കുവൈത്തിലുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 21%, അവിടുത്തെ തൊഴിൽ വിഭാഗത്തിന്റെ 30 ശതമാനവുമാണിത്. വാണിജ്യ- വ്യാപാര രംഗത്ത് കുവൈത്തും ഇന്ത്യയും തമ്മിൽ ഏറെ ശക്തമായ ബന്ധമുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1047 കോടി ഡോളറിന്റെ ഇടപാടുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 3% കുവൈത്തിൽ നിന്നാണ്. വാണിജ്യം, നിക്ഷേപം, വിദ്യാഭ്യാസം, സുരക്ഷ, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ പങ്കാളിത്തം പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല







































