ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലും മുസൽമാൻ വഖഫ് (റദ്ദാക്കൽ) ബിലും പാർലമെന്റിൽ പാസായതിനെ ചരിത്ര മുഹൂർത്തമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാവരും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയ്‌ക്കുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഇത് ശക്‌തി പകരുമെന്നും മോദി പറഞ്ഞു.
ശബ്‌ദവും നിഷേധിക്കപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സഹായകമാണ് ഈ ബില്ലുകളെന്ന് എക്‌സ് പോസ്‌റ്റിൽ അദ്ദേഹം പറഞ്ഞു. ഒപ്പം, ബില്ലിൽ ശുപാർശകൾ നൽകാൻ നിയമിച്ച സംയുക്‌ത പാർലമെന്ററി കമ്മിറ്റിയുമായി അഭിപ്രായങ്ങൾ പങ്കുവെച്ച പാർലമെന്റ് അംഗങ്ങൾക്കും ജനങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
”പതിറ്റാണ്ടുകളായി, സുതാര്യതയില്ലായ്‌മയുടെയും ഉത്തരവാദിത്തമില്ലായ്‌മയുടെയും പര്യായമായിരുന്നു വഖഫ് സമ്പ്രദായം. പ്രത്യേകിച്ച്, മുസ്‌ലിം സ്‌ത്രീകൾ, ദരിദ്ര മുസ്‌ലിംകൾ തുടങ്ങിയവരുടെ താൽപര്യങ്ങൾക്ക് ഇത് ദോഷം ചെയ്‌തു. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ സുതാര്യത വർധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും”- മോദി എക്‌സിൽ കുറിച്ചു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ