തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായും സാങ്കേതികപരമായും പ്രശ്‌നങ്ങൾ ഉണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. പോലീസ് അന്വേഷണം നടന്നാലേ എഫ്‌ഐആർ ഇടാൻ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഇടണമെന്ന് ഹൈക്കോടതിക്ക് തന്നെ പറയാമായിരുന്നു. കോടതി അത് പറയാത്തത് കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസെടുക്കാൻ പാടില്ലെന്ന ഉമ്മൻചാണ്ടി കേസിലെ കോടതി ഉത്തരവ് കാരണമാണ്. ഇക്കാരണത്താൽ റിപ്പോർട്ടിലെ വെളിപ്പെടുത്തലിൽ സ്വമേധയാ കേസെടുക്കാൻ സർക്കാരിന് സാധിക്കില്ല. കമ്മീഷൻ റിപ്പോർട് നിയമപ്രകാരം സാധുതയില്ലാത്ത ഒന്നാണെന്നും എകെ ബാലൻ വ്യക്‌തമാക്കി.
പോലീസ് അന്വേഷണം നടത്തി അതിന്റെ റിപ്പോർട് പ്രകാരം മാത്രമേ മുന്നോട്ട് പോകാനാവൂ. ആ അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ നേരിടുന്ന ചില പ്രശ്‌നങ്ങൾ ഉണ്ട്. അതുകൊണ്ടാണ് കോടതി പറഞ്ഞത് ഇത് ഞങ്ങൾ അഭിസംബോധന ചെയ്യേണ്ട പ്രശ്‌നമാണെന്ന്. കേസിൽ അടുത്ത വാദം കേൾക്കുന്ന അടുത്ത മാസം പത്തിന് ഇതിൽ ഒരു തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.
ഇപ്പോൾ എൻജിൻ ഒരുഭാഗത്തും കോച്ച് മറ്റൊരു ഭാഗത്തുമാണ്. ഇതിനെ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കോടതിയുടെ ഇടപെടൽ അനിവാര്യമാണ്. സർക്കാരിന് ഇച്‌ഛാശക്‌തി ഉള്ളതുകൊണ്ടാണ് കമ്മിറ്റിയെ നിയോഗിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ ഇത്തിൾക്കണ്ണികളെയും പുഴുക്കുത്തുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശക്‌തമായ നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.
Most Read| ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ്; ലുസെയ്‌നിൽ ബെസ്‌റ്റ് ‘ത്രോ’യുമായി നീരജ്, രണ്ടാം സ്‌ഥാനം