ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂർ സന്ദർശിക്കും. 2023 മേയ് മാസത്തിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. ചുരാചന്ദ്‌പൂരിലും ഇംഫാലിലുമായി രണ്ട് പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. മേഖലയിൽ കേന്ദ്ര സേനയും പോലീസും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
മണിപ്പൂർ കലാപത്തിൽ 260ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ആയിരങ്ങൾ ഭവനരഹിതരാവുകയും ചെയ്‌തു. മുഖ്യമന്ത്രി എൻ ബീരേൻ സിങ് രാജിവെച്ചതിനെ തുടർന്ന് കേന്ദ്രം മണിപ്പൂരിൽ രാഷ്‍ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ചില സംഘർഷങ്ങളും സംസ്‌ഥാനത്ത് ഉണ്ടായിട്ടുണ്ട്.
അലങ്കാരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ചുരാചന്ദ്പൂറിൽ പ്രദേശവാസികൾ തമ്മിൽ സംഘർഷം ഉണ്ടായത്. പോലീസ് ഇടപെട്ട് സ്‌ഥിതിഗതികൾ ശതമാക്കിയിട്ടുണ്ട്. മണിപ്പൂരിലേക്ക് പ്രധാനമന്ത്രി എത്തുന്നതിനെ തുടർന്ന് ബിജെപിയിലെ ഒരു വിഭാഗം രാജിവെച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, ഇത് ബിജെപി തന്നെ നിഷേധിച്ചിട്ടുണ്ട്.
ഇതിനിടെ, ചില നിരോധിത സംഘടനകൾ ബന്ദിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണി മുതൽ മോദി മടങ്ങുന്നതുവരെയാണ് ബന്ദ്. കഴിഞ്ഞ ഒന്നരവർഷ കാലമായി പ്രതിപക്ഷം ഏറ്റവും കൂടുതൽ ഉന്നയിച്ച വിഷയമായിരുന്നു കലാപഭൂമിയിൽ സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറാകാത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പോലും പ്രതിപക്ഷം വിഷയം ഉന്നയിച്ചിരുന്നു.
Most Read| ഇസ്രയേലിന് തിരിച്ചടി നൽകാൻ ഖത്തർ; അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്തും