തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അന്വേഷണം നടത്തി ഒരുമാസത്തിനകം സമിതി റിപ്പോർട് സമർപ്പിക്കണം. ചോദ്യപേപ്പർ ചോർന്ന സംഭവം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്‌ചയുണ്ടെങ്കിൽ പരിഹരിക്കും. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നേരിട്ട് ഡിജിപിയെ കണ്ട് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ എടുക്കൽ അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചില അധ്യാപകർ പകുതി സമയം സ്‌കൂളിലും പകുതി സമയം ട്യൂഷൻ ക്ളാസിലുമാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. സ്വകാര്യ ട്യൂഷൻ സെന്ററായ എംഎസ് സൊല്യൂഷൻസ് മര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ചു. സ്വാർഥ ലാഭമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്‌മസ് പരീക്ഷക്ക് മുൻപ് യുട്യൂബ് ചാനലിലൂടെ പുറത്തുവന്നത്. ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻസ് പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്.
Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ







































