തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്‌ച പരിഗണിക്കും. രാഹുലിനെതിരെ മുരളി എംഎൽഎ നൽകിയ പരാതി സ്‌പീക്കർ എഎൻ ഷംസീർ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയിരുന്നു.
മൂന്നാമത്തെ കേസിൽ ജാമ്യം അനുവദിച്ചതോടെ രാഹുൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎ സ്‌ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നുള്ള പരാതി പരിഗണിക്കുന്നത്. നിയമസഭയുടെ അന്തസിന് നിരക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്‌ത രാഹുലിനെതിരെ ഉചിതമായ നടപടി വേണമെന്നാണ് മുരളി ആവശ്യപ്പെട്ടത്.
അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എംഎൽഎമാരെ നിയമസഭയ്‌ക്ക് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പുറത്താക്കാം. ഇതിന് എംഎൽഎമാരുടെ പരാതി വേണം. ഈ സാഹചര്യത്തിലാണ് ഡികെ. മുരളി പരാതി നൽകിയത്. കമ്മിറ്റി റിപ്പോർട്ടായിരിക്കും ഇനി സഭയുടെ മുന്നിലെത്തുക.
അതനുസരിച്ചുള്ള ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം സഭ പാസാക്കണം. ശാസന മുതൽ പുറത്താക്കൽ വരെയുള്ള ശിക്ഷ സഭയ്‌ക്ക് നടപ്പാക്കാം. നിയമസഭയിലെ അവകാശങ്ങളും പെരുമാറ്റച്ചട്ടവും (പ്രിവ്‌ലിജ് ആൻഡ് എത്തിക്‌സ്) കമ്മിറ്റി അധ്യക്ഷൻ മുരളി പെരുന്നെല്ലിയാണ്.
സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ, കെകെ.ശൈലജ, എച്ച്. സലാം എന്നിവരാണ് സിപിഎം അംഗങ്ങൾ. ഐപിഐയിൽ നിന്ന് പി. ബാലചന്ദ്രനും ജെഡിഎസിൽ നിന്ന് മാത്യു ടി തോമസും കമ്മിറ്റിയിൽ അംഗമാണ്. യുഡിഎഫിന് രണ്ട് അംഗങ്ങളാണുള്ളത്. റോജി എം ജോണും യുഎ ലത്തീഫും.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































