ബെംഗളൂരു: ബലാൽസംഗ കേസിൽ ആരോപണ വിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്-കർണാടക അതിർത്തിയായ ബെംഗളൂരുവിൽ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുൻപ് രാഹുൽ കർണാടകയിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പാലക്കാട്ട് നിന്ന് ചുവന്ന പോളോ കാറിലാണ് രാഹുൽ രക്ഷപ്പെട്ടതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, എവിടേക്കാണ് രാഹുൽ കടന്നത് എന്ന് കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞദിവസം രാവിലെയാണ് ഹൊസൂരിന് സമീപത്തുള്ള ബെംഗളൂരുവിലെ രാഹുലിന്റെ ഒളിയിടം പോലീസ് കണ്ടെത്തിയത്.
ഉടനെ കോയമ്പത്തൂരിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സംഘം ബെംഗളൂരുവിലേക്ക് തിരിയുകയായിരുന്നു. എന്നാൽ, പോലീസ് എത്തുന്നതിന് തൊട്ടുമുൻപ് രാഹുൽ ഇവിടെനിന്ന് രക്ഷപ്പെട്ടു. കർണാടക അതിർത്തിയിലേക്ക് കടന്നതായാണ് വിവരം. ഒളിയിടത്തിൽ കാർ ഉണ്ടായിരുന്നു. അന്വേഷണ സംഘത്തെ കണ്ടതോടെ ഓടിരക്ഷപ്പെട്ടെന്നാണ് വിവരം. ഇയാൾക്കായി അന്വേഷണം നടത്തുകയാണ്.
കാർ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. ഒളിയിടത്തിൽ നിന്ന് മറ്റൊരു കാറിൽ രാഹുൽ കർണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതിനിടെ, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹരജിയുമായി രാഹുൽ കോടതിയെ സമീപിച്ചു. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹരജി നൽകിയത്.
Most Read| കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയർ ആര്യ രാജേന്ദ്രനെ ഒഴിവാക്കി കുറ്റപത്രം








































