തിരുവനന്തപുരം: ലൈംഗിക ചൂഷണ പരാതികൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. എംഎൽഎ സ്‌ഥാനത്ത് നിന്ന് ഉടൻ രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി.
അതേസമയം, രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം. ആരോപണം ഉയർന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാഹുൽ രാജിവെച്ചിരുന്നു. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതോടെ സെപ്‌തംബർ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ളോക്കായി ഇരിക്കേണ്ടി വരും.
എന്നാൽ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് കൂടുതൽ സാധ്യത. ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആൻ ജോർജ്, ട്രാൻസ് വുമൺ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനൊപ്പം പല കോണുകളിൽ നിന്നും രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. കേന്ദ്ര നേതൃത്വത്തിനും രാഹുലിനെതിരെ പരാതികൾ ലഭിച്ചിരുന്നു.
രാഹുൽ എംഎൽഎ സ്‌ഥാനവും രാജിവെക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രാജിവെക്കില്ലെന്ന ഉറച്ച നിലപാട് രാഹുലും സ്വീകരിച്ചിരുന്നു. രാഹുലിനെതിരായി വന്ന ആരോപണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിയോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ രാഹുൽ പരാജയപ്പെട്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സാമൂഹിക മാദ്ധ്യമങ്ങളിൽ കുറച്ചുകാലമായി രാഹുലിനെ കേന്ദ്രീകരിച്ച് വ്യക്‌തിപരമായ ആക്ഷേപങ്ങൾ സജീവമായിരുന്നു. നടിയുടെ വെളിപ്പെടുത്തലിനൊപ്പം യുവതിയോട് ഗർഭച്ഛിദ്രം നടത്താൻ ആവശ്യപ്പെടുന്ന ശബ്‌ദസംഭാഷണം കൂടി രാഹുലിന്റേതെന്ന പേരിൽ പ്രചരിച്ചതോടെ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായി. ഇതോടെ മുതിർന്ന നേതാക്കൾ അടക്കം രാഹുലിനെ തള്ളി രംഗത്തെത്തി.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!