പത്തനംതിട്ട: രാജി ആവശ്യപ്പെട്ട് എൽഡിഎഫും ബിജെപിയും പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ട് പോകവെ, എംഎൽഎ സ്‌ഥാനം രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്ന് രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ നിന്ന് ഉൾപ്പടെ രാജി ആവശ്യം ശക്‌തമാകുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.
വിവാദങ്ങൾ ഉയർന്നശേഷം പത്തനംതിട്ട അടൂരിലെ വീട്ടിലാണ് രാഹുൽ. പാർട്ടിയിലെ തന്നെ ഒരുവിഭാഗം ആളുകൾ എംഎൽഎ സ്‌ഥാനം രാജിവെക്കണമെന്ന അഭിപ്രായമുള്ളവരാണല്ലോ എന്ന ചോദ്യത്തിന്, രാജി എന്നത് പരിഗണനാ വിഷയമേയല്ലെന്നാണ് രാഹുൽ പ്രതികരിച്ചത്. എന്നാൽ, കൂടുതൽ പ്രതികരണത്തിന് രാഹുൽ തയ്യാറായിട്ടില്ല.
താൻ ഈ രാജ്യത്തെ നിയമസംവിധാനത്തിന് വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്‌തിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനം രാജിവെച്ചശേഷം രാഹുൽ പറഞ്ഞിരുന്നത്. ആരോപണങ്ങൾ ഉയർത്തുന്നവർക്കാണ് അത് തെളിയിക്കാനുള്ള ബാധ്യത. എന്നോട് രാജിവെക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്‌തതുകൊണ്ടല്ല രാജിവെക്കുന്നത്. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത കോൺഗ്രസ് പ്രവർത്തകർക്കില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പിന്തുണച്ച് ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല. അദ്ദേഹം സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിലെ ചിലർ ധാർമികത പഠിപ്പിക്കുകയാണ്. വിവാദങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ലെന്നും ഷാഫി വടകരയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധിയോ എഫ്ഐആറോ ഇല്ലാതെ തന്നെ ഇത്തരം ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ എതിർപക്ഷം വിമർശനം തുടരുന്നതാണ് കണ്ടത്. ഈ വിമർശനങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ല. സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാണിക്കുന്ന പ്രവർത്തനങ്ങൾ തുടരും. കോൺഗ്രസിനെ ധാർമികത പഠിപ്പിക്കാൻ സിപിഎമ്മിനും ബിജെപിക്കും എന്ത് അവകാശമാണ് ഉള്ളതെന്നും ഷാഫി കുറ്റപ്പെടുത്തി.
Most Read| ‘ട്രംപിന്റെ വിശ്വസ്‌തൻ’; സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസിഡർ