ന്യൂഡെൽഹി: ലോക്‌സഭയും രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ രാഷ്‌ട്രപതിയുടെ കോർട്ടിൽ. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ഇന്നലെ പുലർച്ചെവരെ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ലോക്‌സഭ പാസാക്കിയ ബിൽ കേന്ദ്ര സർക്കാർ ഇന്നലെ തന്നെ രാജ്യസഭയിലും അവതരിപ്പിക്കുകയായിരുന്നു.
12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഇന്ന് പുലർച്ചെ 1.10ഓടെയാണ് രാജ്യസഭയിൽ ബില്ലിൻമേൽ വോട്ടെടുപ്പ് ആരംഭിച്ചത്. പാർലമെന്റിന്റെ ഇരു സഭകളിലും അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമാകാൻ ഇനി രാഷ്‌ട്രപതിയുടെ അംഗീകാരം മാത്രമാണ് ശേഷിക്കുന്നത്.
ബില്ലിലെ വ്യവസ്‌ഥകളിൽ കേരള എംപിമാരായ ജോൺ ബ്രിട്ടാസ്, എഎ റഹിം, വി ശിവദാസൻ, ഹാരിസ് ബീരാൻ, അബ്‌ദുൽ വഹാബ്, പി സന്തോഷ് കുമാർ, പിപി സുനീർ തുടങ്ങിയവർ അവതരിപ്പിച്ച ഭേദഗതികൾ ശബ്‌ദവോട്ടോടെ തള്ളി. വഖഫ് ബോർഡിൽ മുസ്‌ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിർദ്ദേശിച്ച ഭേദഗതിയും വോട്ടിനിട്ട് തള്ളി.
എൻഡിഎയിലും ഇന്ത്യ സഖ്യത്തിലുമില്ലാത്ത കക്ഷികളുടെ നിലപാട് സംബന്ധിച്ചാണ് രാജ്യസഭയിൽ ആകാംക്ഷ ഉയർന്നത്. എന്നാൽ, ബില്ലിനെ എതിർക്കുമെന്ന് ഇന്നലെ രാവിലെ പ്രഖ്യാപിച്ച ബിജെഡി വൈകിട്ടോടെ മനസാക്ഷി വോട്ടിന് അംഗങ്ങളോട് നിർദ്ദേശിച്ചു. ലോക്‌സഭയിൽ സാന്നിധ്യമില്ലാത്ത ബിജെഡിക്ക് രാജ്യസഭയിൽ ഏഴ് എംപിമാരുണ്ട്. ഏഴ് അംഗങ്ങളുള്ള വൈഎസ്ആർ കോൺഗ്രസും നാല് വീതം അംഗങ്ങളുള്ള അണ്ണാ ഡിഎംകെയും ബിആർഎസും ബില്ലിനെ എതിർത്തു.
വഖഫ് ട്രൈബ്യൂണൽ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന വ്യവസ്‌ഥയെ പിന്തുണച്ച കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പക്ഷേ, ബില്ലിനെ പൊതുവിൽ എതിർത്തു. വഖഫ് കൗൺസിലിലും ബോർഡിലും അമുസ്‌ലിമുകളെ ഉൾപ്പെടുത്തുന്നതിനുള്ള വ്യവസ്‌ഥയോടായിരുന്നു കൂടുതൽ എതിർപ്പ്.
14 മണിക്കൂറോളം നീണ്ട ചർച്ചയ്‌ക്കും വോട്ടെടുപ്പിനുമൊടുവിൽ വ്യാഴാഴ്‌ച പുലർച്ചെ 1.56നാണ് ബിൽ ലോക്‌സഭ പാസാക്കിയത്. ഹാജരായിരുന്നു 520 അംഗങ്ങളിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. കേരളത്തിൽ നിന്ന് സുരേഷ് ഗോപി എംപി ഒഴികെ 18 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്‌തു. പ്രിയങ്ക ഗാന്ധി വിദേശത്തായിരുന്നതിനാൽ ഹാജരായിരുന്നില്ല.
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്‌റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്‌ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്‌ക്ക് വിട്ടിരുന്നു. ജെപിസിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചു പരിഷ്‌കരിച്ച ബിൽ ആണ് ലോക്‌സഭയും രാജ്യസഭയും പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്‌ജുവാണ് ബിൽ അവതരിപ്പിച്ചത്. അതേസമയം, ബിൽ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാർ ആഹ്ളാദ പ്രകടനം നടത്തി. പ്രധാനമന്ത്രിക്കും സുരേഷ് ഗോപിക്കും സമരക്കാർ ജയ് വിളിച്ചു.
Most Read| വയനാട് ടൗൺഷിപ്പ് നിർമാണം; സമ്മതപത്രം നൽകാനുള്ളത് നാലുപേർ കൂടി, അന്തിമ പട്ടിക 20ന്