കൊച്ചി: റാപ്പർ വേടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തി പോലീസ് എഫ്ഐആർ. വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ ആണെന്നാണ് എഫ്ഐആറിൽ പറയുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം വേടന്റെ ഫ്ളാറ്റിൽ നിന്ന് പിടിച്ചെടുത്തു.
തീൻ മേശക്ക് ചുറ്റുമിരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെ ആണ് വേടനും സംഘവും പിടിയിലായതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ വേടന്റെ ഫ്ളാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷഗന്ധവുമായിരുന്നു. ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു.
ഇവർക്ക് ആവശ്യമായ കഞ്ചാവ് എത്തിച്ചുനൽകിയത് ചാലക്കുടി സ്വദേശി ആഷിഖ് എന്ന ആളാണെന്നും ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കഞ്ചാവ് കൈവശം വെച്ചതിന് വേടനെയും റാപ്പ് സംഘത്തിലെ അംഗങ്ങളായ എട്ടുപേരേയുമാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഫ്ളാറ്റിൽ നിന്ന് 5 ഗ്രാം കഞ്ചാവും ഒമ്പതര ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
അതേസമയം, കഞ്ചാവ് കേസിൽ അറസ്റ്റിലായി സ്റ്റേഷൻ ജാമ്യം കിട്ടിയ റാപ്പർ വേടൻ നിലവിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. വേടന്റെ മാലയിൽ പുലി പല്ലുകളുള്ള ലോക്കറ്റ് കണ്ടെടുത്തതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി. തനിക്ക് തമിഴ്നാട്ടിൽ നിന്ന് ഒരു ആരാധകൻ തന്നതാണെന്നാണ് വേടൻ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇക്കാര്യം വനംവകുപ്പ് വിശദമായി അന്വേഷിക്കും.
ആരാധകന് ഇത് എവിടെ നിന്ന് ലഭിച്ചുവെന്നും മൃഗവേട്ട അടക്കം നടന്നിട്ടുണ്ടോ എന്നുമാണ് പരിശോധിക്കുക. ജാമ്യം ലഭിക്കുന്നതും അല്ലാത്തതുമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. കോടനാട്ടെ റേഞ്ച് ഓഫീസിൽ എത്തിച്ച വേടനെ ഇന്ന് 12 മണിക്ക് മുൻപ് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. വേടന്റെ ഫ്ളാറ്റിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതിൽ പോലീസ് കേസ് എടുത്തിട്ടില്ല.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്റ്റൈൽ, അൽഭുതമെന്ന് സ്കോട്ടിഷ് സഞ്ചാരി