തിരുവനന്തപുരം: അങ്കമാലി- എരുമേലി- ശബരി റെയിൽപ്പാത സംബന്ധിച്ച് കേന്ദ്ര നിർദ്ദേശങ്ങൾ കേരളം അംഗീകരിക്കില്ല. ആർബിഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്നും ആദ്യഘട്ടത്തിൽ സിംഗിൾ ലൈനുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ തീരുമാനമായി.
നിർമാണ ചിലവിന്റെ 50 ശതമാനം കിഫ്‌ബി വഴിയാക്കാമെന്നും സംസ്‌ഥാനം വ്യക്‌തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കും. ഇരട്ടപ്പാത നടപ്പാക്കണമെന്ന കേന്ദ്രനിർദ്ദേശം അംഗീകരിച്ചാൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ഇത് താങ്ങാൻ കഴിയില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്‌തമാക്കി.
യോഗത്തിൽ ദക്ഷിണ റെയിൽവേ, കെആർടിസിഎൽ ഉദ്യോഗസ്‌ഥർ, ചീഫ് സെക്രട്ടറി, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലാ കളക്‌ടർമാർ തുടങ്ങിയവർ പങ്കെടുത്തു. രണ്ടുഘട്ടമായി പദ്ധതി പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ അങ്കമാലി, എരുമേലി, നിലയ്‌ക്കൽ ലൈൻ ആണ് പൂർത്തീകരിക്കുന്നത്.
എരുമേലി മുതൽ പമ്പ വരെയുള്ള എസ്‌റ്റിമേറ്റ് തയ്യാറാക്കുന്നതിനൊപ്പം ഇരട്ടപ്പാതയ്‌ക്കുള്ള ചിലവ് പങ്കിടണമെന്ന നിർദ്ദേശമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്നാൽ ഒറ്റവരിപ്പാതയായി 1997ൽ അനുമതി ലഭിച്ച പദ്ധതിയിൽ ഇരട്ടപ്പാതയുടെ ചിലവ് അറിയിക്കണമെന്ന പുതിയ നിർദ്ദേശം പദ്ധതി മുടക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ആക്ഷേപം.
ചിലവ് പങ്കിടാനുള്ള കത്ത് കേരളം നൽകിയപ്പോൾ റിസർവ് ബാങ്കിനെ ഉൾപ്പെടുത്തി ത്രികക്ഷി കാരാർ വേണമെന്ന നിർദ്ദേശം റെയിൽവേ മന്ത്രിയാണ് മുന്നോട്ടുവെച്ചത്. ഒറ്റവരിപ്പാതയ്‌ക്ക് 3810 കോടി രൂപയാണ് എസ്‌റ്റിമേറ്റ്. ഇരട്ടപ്പാതയാകുമ്പോൾ നിർമാണ ചിലവ് വർധിക്കുന്നത് പദ്ധതിയെ ദോഷകരമായി ബന്ധിക്കുമെന്നാണ് കേരളത്തിന്റെ ആശങ്ക.
1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി ശബരി പാത. എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ സംസ്‌ഥാനം നൽകിയതാണ്. അലൈൻമെന്റ് അംഗീകരിച്ചു. അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ സ്‌ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയും ചെയ്‌തതാണ്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും