‘ആരോപണത്തിന്റെ പേരിൽ മാത്രം കേസെടുക്കാനാവില്ല’; രഞ്‌ജിത്തിനെ തള്ളാതെ സജി ചെറിയാൻ

രഞ്‌ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്രയാണ് രംഗത്തുവന്നത്. രഞ്‌ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

By Trainee Reporter, Malabar News
saji cheriyan and ranjith
Ajwa Travels

തിരുവനന്തപുരം: ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ സംരക്ഷിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസടുക്കാനാവില്ലെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റൂവെന്നും മന്ത്രി വ്യക്‌തമാക്കി.

രഞ്‌ജിത്ത്‌ ഇന്ത്യ കണ്ട പ്രഗൽഭനായ കലാകാരനാണെന്നും സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘രഞ്‌ജിത്തിനെതിരായ ആരോപണത്തിൽ അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. നടി രഞ്‌ജിത്തിനെതിരെ പരാതി നൽകുകയാണെങ്കിൽ സർക്കാർ അതിൻമേൽ നടപടി സ്വീകരിക്കും. ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ കേസെടുക്കാനാകില്ല. അങ്ങനൊരു കേസെടുത്താൽ അത് നിലനിൽക്കുകയുമില്ല. ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ രേഖാമൂലം തന്നാൽ ശക്‌തമായ നടപടി എടുക്കും’- സജി ചെറിയാൻ പറഞ്ഞു.

രഞ്‌ജിത്ത്‌ ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല വഹിക്കുന്നത് രാഷ്‌ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. അദ്ദേഹത്തെ ചുമതലകളിൽ നിന്ന് മാറ്റുന്നതിൽ തീരുമാനം എടുക്കേണ്ടത് സിപിഎം ആണെന്നും, ആരോപണത്തിൽ വസ്‌തുത ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കാതിരിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി. പരസ്യമായ ആരോപണമാണ് വന്നത്. ആരോപണ വിധേയനും അത് പരസ്യമായി തള്ളിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രഞ്‌ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്രയാണ് രംഗത്തുവന്നത്. രഞ്‌ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്‌ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്‌പർശിച്ചതായും മുടിയിൽ തലോടിയതായും അവർ പറഞ്ഞു.

കഴുത്തിൽ സ്‌പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ, അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്‌ജിത്തിന്റെ പെരുമാറ്റമെന്നും നടി ആരോപിച്ചു. എന്നാൽ, ആരോപണം നിഷേധിച്ച് രഞ്ജിത്തും പ്രതികരിച്ചിരുന്നു.

പാലേരി മാണിക്യത്തിൽ അഭിനയിക്കാനല്ല ഓഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയത്. അവരുടെ പ്രകടനം തൃപ്‌തികരമായി ഞങ്ങൾക്ക് തോന്നിയില്ല. എന്നോട് ഒരു സിഗരറ്റ് വാങ്ങി വലിച്ചു എന്നതിനപ്പുറം അവരോട് അടുത്ത് പെരുമാറേണ്ട ഒരാവശ്യവും ഉണ്ടായിട്ടില്ല. അഭിനയത്തിൽ ഞങ്ങൾ തൃപ്‌തരല്ലെന്ന കാര്യം പിറ്റേന്ന് തന്നെ സഹസംവിധായകൻ ശങ്കർ രാമകൃഷ്‌ണൻ അവരെ അറിയിക്കുകയും ചെയ്‌തു. അപ്പോൾ അവർ ശങ്കറിനോട് ക്ഷോഭിച്ച് സംസാരിച്ചതായും അറിഞ്ഞിരുന്നു.

ഇപ്പോൾ ഇങ്ങനൊരു വിവാദം ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണ്. ഇവിടെ ഞാൻ ഇരയും അവർ വേട്ടക്കാരനുമാണ്. അവർ നിയമപരമായി നീങ്ങിയാൽ ഞാനും ആ വഴിക്ക് തന്നെ അതിനെ നേരിടുമെന്നും രഞ്‌ജിത്ത് പറഞ്ഞു.

Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE