തിരുവനന്തപുരം: സ്‌കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട് സംസ്‌ഥാന സർക്കാർ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് സാമൂഹിക മാദ്ധ്യമത്തിലൂടെ ചർച്ചയ്‌ക്ക് തുടക്കമിട്ടിരിക്കുന്നത്. വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് അവധിക്കാലം. ഈ മാസങ്ങളിൽ സംസ്‌ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് മന്ത്രി വ്യക്‌തമാക്കി. മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ പലപ്പോഴും ക്ളാസുകൾ അവധി നൽകേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ട്.
ഈ സാഹചര്യത്തിൽ സ്‌കൂൾ അവധികാലം ഏപ്രിൽ, മേയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ ആക്കുന്നതിനെ കുറിച്ച് ഒരു പൊതു ചർച്ചയ്‌ക്ക് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി വ്യക്‌തമാക്കുന്നു. മഴക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടുകളാണ് കുട്ടികളും രക്ഷിതാക്കളും നേരിടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കുട്ടികൾ മഴ നനഞ്ഞ് അസുഖങ്ങൾ ഉണ്ടാകുന്നുണ്ട്. പലപ്പോഴും ജില്ലാ കലക്‌ടർമാർ രാത്രി എപ്പോഴാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കാത്തിരിക്കേണ്ട സ്‌ഥിതിയുണ്ട്. മഴ രൂക്ഷമാകുമ്പോൾ സ്‌കൂളുകളിലാണ് താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് ഇത്തരത്തിലൊരു ചർച്ചയ്‌ക്ക് മുൻകൈ എടുക്കുന്നത്.
എല്ലാവരുടെയും സമ്മതത്തോടെ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ദേശീയ പരീക്ഷകളെ ഉൾപ്പടെ ഇത് ബാധിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊടുംചൂടുള്ള സമയത്ത് കുട്ടികൾ സ്‌കൂളിൽ പോകുന്നത് സംബന്ധിച്ചും കുടിവെള്ളക്ഷാമം ഉൾപ്പടെയുള്ള കാര്യങ്ങളും പരിഗണിക്കണമെന്നും ഇവർ വ്യക്‌തമാക്കുന്നു.
അഭിപ്രായം അറിയിക്കേണ്ട വിഷയങ്ങൾ
ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം?കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും?അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രയോഗികമാകും? മറ്റ് സംസ്‌ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ എങ്ങനെ മാതൃകയാക്കാം?
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!