കോഴിക്കോട്: സൗത്ത് ബീച്ചിൽ കടൽ മീറ്ററുകളോളം ഉൾവലിഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയാണ് കടൽ ഉൾവലിഞ്ഞ് തുടങ്ങിയത്. 200 മീറ്ററോളം കടൽ ഉൾവലിഞ്ഞതോടെ ഇത് കാണാൻ രാത്രി നിരവധിപേർ തീരത്തെത്തി. ഇവരെ പോലീസ് എത്തിയാണ് തീരത്ത് നിന്ന് മാറ്റിയത്.
കടൽ പിൻവാങ്ങിയതോടെ മീറ്ററുകളോളം ദൂരത്ത് ചെളിയും മറ്റ് മാലിന്യങ്ങളും രാവിലെ ദൃശ്യമായി. ഒൻപതരയോടെ കടൽ പൂർവസ്‌ഥിതിയിലായി. കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന. ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ചാകര വരുന്നതിന് മുന്നോടിയായി ഇത്തരം പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ് പ്രദേശത്തെ ചില മൽസ്യത്തൊഴിലാളികൾ പറയുന്നത്.
14 മുതൽ കേരള തീരത്ത് ചിലയിടങ്ങളിൽ കള്ളക്കടൽ പ്രതിഭാസമുണ്ടാകാൻ സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്‌ഥിതി ഗവേഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് മാസം മുൻപും കോഴിക്കോട് തീരത്ത് ചെറിയ തോതിൽ സമാനമായ പ്രതിഭാസം റിപ്പോർട് ചെയ്‌തിരുന്നു.
കടൽ പിൻവാങ്ങിയതിന് പിന്നാലെ കടൽക്ഷോഭം രൂക്ഷമാവാൻ സാധ്യതയുള്ളതിനാൽ അപകടമേഖലയിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മൽസ്യബന്ധന യാനങ്ങൾ ഇറക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!