കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഫലപ്രഖ്യാപനം നടത്തിയത്. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു.
ഇതോടെ പ്രതികളായ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അവസരം ലഭിക്കും. ഇവർക്ക് പ്ളസ് വൺ ഓൺലൈനായി അപേക്ഷിക്കാൻ ഇന്ന് കൂടി സമയം അനുവദിച്ചു. താമരശ്ശേരിയിൽ എളേറ്റിൽ എംജെഎച്ച്എസിലെ മുഹമ്മദ് ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ആറ് വിദ്യാർഥികളുടെ ഫലം താൽക്കാലികമായി തടഞ്ഞുവെച്ചത്.
ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു. തുടർന്ന് പരീക്ഷ എഴുതിച്ചെങ്കിലും ഫലം സർക്കാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷനും നിർദ്ദേശിച്ചിരുന്നു. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിലാണ് ആറ് വിദ്യാർഥികളും ഉള്ളത്.
ഫെബ്രുവരി 28നാണ് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയും ഇതിനിടെ ഷഹബാസിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നത്. മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത്. പ്രതികളായ വിദ്യാർഥികളെ ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ എഴുതിച്ചത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ