തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ശശി തരൂർ എംപി. എന്നാൽ, നിലമ്പൂർ പോളിങ് ദിവസമായതിനാൽ അതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്നും, തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കാമെന്നും തരൂർ പറഞ്ഞു.
നിലമ്പൂരിൽ പ്രചാരണത്തിന് പോകാതിരുന്നത് ആരും ക്ഷണിക്കാത്തതുകൊണ്ടാണ്. ക്ഷണിച്ചാൽ പോകുമായിരുന്നു. നിലമ്പൂരിലേക്ക് വരണമെന്ന് അറിയിച്ച് ഒരു മിസ്‌ഡ് കോൾ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല. സാധാരണ ചെല്ലണമെങ്കിൽ പരിപാടികൾ മുൻകൂട്ടി അറിയിക്കാറാണ് പതിവ്. ഇത്തവണ അതുണ്ടായില്ല. സുഹൃത്തായ ആര്യാടൻ ഷൗക്കത്ത് അവിടെ ജയിക്കുമെന്നും തരൂർ വ്യക്‌തമാക്കി.
പാർട്ടിയോടും പ്രവർത്തകരോടും നല്ല അടുപ്പമുണ്ട്. പാർട്ടിയോടുള്ള സ്‌നേഹത്തിൽ സംശയം വേണ്ട. പാർട്ടി അവഗണിച്ചുവെന്ന തോന്നലും ഇല്ല. കേരളത്തിലെ നേതൃത്വവുമായി ചില പ്രശ്‌നങ്ങൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാം. അതൊക്കെ പാർട്ടിക്കകത്ത് സംസാരിക്കാറാണ് പതിവെന്നും തരൂർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവനകൾ ഒരു ഭാരതീയൻ എന്ന നിലയിലുള്ളതാണ്. അതിൽ ഒരു രാഷ്‌ട്രീയത്തിനും പ്രസക്‌തിയില്ല. സർക്കാർ ആവശ്യപ്പെട്ടാൽ രാജ്യത്തിന് വേണ്ടി എന്ത് സേവനത്തിനും തയ്യാറാണെന്ന് മുൻപും പറഞ്ഞിട്ടുണ്ട്. എന്നാൽ, താൻ ബിജെപിയിലേക്ക് പോകുന്നില്ലെന്നും കോൺഗ്രസ് അംഗമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ