ന്യൂയോർക്ക്: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 5.55ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം ഇന്ന് വൈകീട്ട് 5.30ലേക്കാണ് മാറ്റിയിരുന്നു.
അതേസമയം, പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ”സ്റ്റാറ്റിക് ഫയർ ബൂസ്റ്റർ പരിശോധനയ്ക്കിടെ തിരിച്ചറിഞ്ഞ ലിക്വിഡ് ഓക്സിജൻ ചോർച്ച നന്നാക്കാൻ സ്പേസ് എക്സ് ടീമുകൾക്ക് കൂടുതൽ സമയം ലഭിക്കുന്നതിനായി, ബുധനാഴ്ചത്തെ ഫാൽക്കൺ 9 ആക്സിയോം-4ന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള വിക്ഷേപണം മാറ്റി. പൂർത്തിയായിക്കഴിഞ്ഞാൽ പുതിയ വിക്ഷേപണ തീയതി അറിയിക്കും”- സ്പേസ് എക്സ് അറിയിച്ചു.
നേരത്തെ പലതവണ ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിയിരുന്നു. മേയ് 29നായിരുന്നു യഥാർഥത്തിൽ വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാൽ അത് ജൂൺ എട്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, തയ്യാറെടുപ്പുകൾക്കായി കൂടുതൽ സമയം ആവശ്യമായതിനാൽ വിക്ഷേപണം ജൂൺ പത്തിലേക്ക് മാറ്റി. മോശം കാലാവസ്ഥ ആയതോടെയാണ് വിക്ഷേപണം ഇന്നത്തേക്ക് മാറ്റിയത്.
ദൗത്യം പൂർത്തിയായാൽ, രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ, അല്ലെങ്കിൽ ഇസ്രോ അംഗം എന്ന നേട്ടം ശുഭാംശു ശുക്ളയുടെ പേരിലാകും. ആക്സിയോം-4 പേടകം ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് കുതിച്ചുയരുക. സ്പേസ് എക്സിന്റെ നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്.
സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ബ്ളോക്ക് 5 റോക്കറ്റാണ് നാല് യാത്രികരുമായി കുതിച്ചുയരുക. ഈ റോക്കറ്റിന്റെ മുകളിൽ ഘടിപ്പിച്ചുള്ള ഡ്രാഗൺ സി 213 പേടകത്തിലാണ് യാത്രക്കാർ ഇരിക്കുക. യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സണൻ നയിക്കുന്ന യാത്രയിൽ ശുഭാംശു ശുക്ള കൂടാതെ, സ്ളാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും ഭാഗമാകും.
കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ശുക്ള ഏഴ് പരീക്ഷണങ്ങൾ നടത്തും. ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഹ്യൂമൻ സ്പേസ് മിഷനുകളിൽ വൈദഗ്ധ്യം നേടാനുള്ള അവസരമായി എഐഎസ്ആർ ഈ ദൗത്യത്തെ ഉപയോഗിക്കുന്നു.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം