പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾകൂടി പിടിയിൽ. ആറംഗ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 17 ആയി. ഗൂഢാലോചനയിലെ പങ്കാളികളടക്കം ഇതിലുൾപ്പെടും.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇവർ എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ നാല് പേർ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
അതേസമയം ശ്രീനിവാസന്‍ വധക്കേസിലെ പ്രതികൾ എത്തിയ ബൈക്ക് പൊളിച്ചതായി സംശയമുയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാർക്കറ്റുകളിലെ വർക്ക് ഷോപ്പുകളിൽ ഡിവൈഎസ്‌പി അനിൽ കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തി.
ഇതിനിടെ ശ്രീനിവാസന്‍ വധക്കേസ് പ്രതി കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. ബൈക്കിലെത്തിയ സംഘം കഴിഞ്ഞ ദിവസം ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പികൾ എറിയുകയായിരുന്നു. ആക്രമത്തിന് പിന്നില്‍ ആർഎസ്എസ് ആണെന്നാണ് എസ്‌ഡിപിഐ ജില്ലാ നേതൃത്വത്തിന്റെ ആരോപണം.
Most Read: ഭക്ഷ്യവിഷബാധ; കമ്പളക്കാട്ടെ ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു