ന്യൂഡെൽഹി: ഇന്ത്യയിൽ അഭയാർഥി ആക്കണമെന്ന ശ്രീലങ്കൻ പൗരന്റെ ഹരജി പരിഗണിക്കുന്നതിനിടെ, നിർണായക പരാമർശം നടത്തി സുപ്രീം കോടതി. ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ധർമശാല അല്ല ഇന്ത്യയെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ദീപാങ്കർ ദത്ത, ജസ്‌റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
എൽടിടിഇയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2015ൽ അറസ്‌റ്റിലായ ശ്രീലങ്കൻ തമിഴ് പൗരന്റെ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. ”ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് ഇന്ത്യ അഭയം നൽകണോ? 140 കോടി ജനങ്ങളുമായി നമ്മൾ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തു നിന്നുമുള്ള വിദേശ പൗരൻമാരെ താമസിക്കാൻ കഴിയുന്ന ഒരു ധർമശാല അല്ല ഇന്ത്യ”- ജസ്‌റ്റിസ് ദീപാങ്കർ ദത്ത പറഞ്ഞു.
നിയമപ്രകാരം കസ്‌റ്റഡിയിൽ എടുത്തതിനാൽ ഹരജിക്കാരന്റെ തടങ്കൽ ആർട്ടിക്കിൾ 21ന്റെ (ജീവനും സ്വത്തും സംരക്ഷിക്കപ്പെടാനുള്ള അവകാശം) ലംഘനമല്ലെന്ന് ദത്ത പറഞ്ഞു. ആർട്ടിക്കിൾ 19 (അഭിപ്രായ-സഞ്ചാര സ്വാതന്ത്രം ഉൾപ്പടെയുള്ള മൗലികാവകാശങ്ങൾ) ഇന്ത്യൻ പൗരൻമാർക്ക് മാത്രമേ ലഭ്യമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ സ്‌ഥിരതാമസക്കാൻ നിങ്ങൾക്കെന്താണ് അവകാശമെന്നും ഹരജിക്കാരനോട് കോടതി ചോദിച്ചു. വിസ ഉപയോഗിച്ചാണ് ഇന്ത്യയിലെത്തിയതെന്നും സ്വന്തം നാട്ടിൽ ജീവൻ അപകടത്തിലാണെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. ഭാര്യയും കുട്ടികളും ഇന്ത്യയിൽ സ്‌ഥിര താമസമാക്കി. മൂന്ന് വർഷത്തോളമായി ഹരജിക്കാരൻ തടങ്കലിൽ കഴിയുകയാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇയാളോട് മറ്റൊരു രാജ്യത്തേക്ക് മാറാൻ കോടതി നിർദ്ദേശം നൽകി.
യുഎപിഎ പ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസിൽ 2018ൽ ഇയാൾക്ക് വിചാരണക്കോടതി പത്തുവർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 2022ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴ് വർഷമായി വെട്ടിക്കുറച്ചു. എന്നാൽ, ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോർട്ടേഷൻ ക്യാമ്പിൽ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് ഇയാൾ ഇന്ത്യയിൽ അഭയാർഥി ആക്കണമെന്ന ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
Most Read| പായ്‌വഞ്ചിയിൽ 40,000 കിലോമീറ്റർ, സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും







































