കൊച്ചി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ദേവസ്വങ്ങൾക്ക് അനുകൂലമായാണ് സുപ്രീം കോടതി കോടതി. നിലവിലെ ചട്ടങ്ങൾ പാലിച്ചു കൊണ്ടുതന്നെ ദേവസ്വങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ മൂന്ന് മീറ്റർ ദൂരപരിധി പാലിക്കണം, തീവെട്ടികളിൽ നിന്ന് അഞ്ച് മീറ്റർ ദൂരപരിധി ഉറപ്പാക്കണം, ആനകളുടെ എട്ട് മീറ്റർ അകലം മാത്രമേ ജനങ്ങളെ നിർത്താവൂ എന്നിവയുൾപ്പടെ ഹൈക്കോടതി ഒട്ടേറെ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവ് പ്രയോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്നും ജസ്‌റ്റിസ് നാഗരത്‌ന വ്യക്‌തമാക്കി. സർക്കാരിനും ആന ഉടമകളുടെ സംഘടനകൾക്കും കോടതി നോട്ടീസ് അയച്ചു. ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് വിധിയിലൂടെ ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു.
എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണ് ഹൈക്കോടതി നിർദ്ദേശം. വർഷങ്ങളായി എഴുന്നള്ളിപ്പ് നടക്കുന്നുണ്ട്. എഴുന്നള്ളിപ്പിന്റെ ഉത്തരവാദിത്തം ദേവസ്വങ്ങൾക്ക് ആയിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വർഷങ്ങളായി നടക്കുന്ന ആചാരമാണെന്നും ചട്ടങ്ങൾ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തുന്നതെന്നും ദേവസ്വം അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സർക്കാർ നിയമങ്ങൾക്ക് വിരുദ്ധമാണ് ഹൈക്കോടതി നിർദ്ദേശം. ഈ നിർദ്ദേശങ്ങളിൽ പലതും അപ്രായോഗികമാണെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. മൃഗസംരക്ഷണ സംഘടനകളും ആന എഴുന്നള്ളിപ്പിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അവരുടെ വാദങ്ങൾ കോടതി തള്ളി. കോടതി തീരുമാനത്തെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സ്വാഗതം ചെയ്‌തു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷയും ആനയുടെ പരിപാലനവും കൂടി കണക്കിലെടുത്താണ് ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലം വേണമെന്ന് നിർദ്ദേശിച്ചതെന്നും ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു.
രാജഭരണമല്ല, ഭരണഘടനയെ അടിസ്‌ഥാനമാക്കിയുള്ള നിയമവാഴ്‌ചയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ നിയമം പാലിച്ച് മാത്രമേ മുന്നോട്ട് പോകാനാവൂ. ഉൽസവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് അനിവാര്യമായ മതാചാരമല്ല. ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്നും ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കിയിരുന്നു.
Most Read| കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ