റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ റോസി(64) അന്തരിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ ഇറ്റാലിയന്‍ മാദ്ധ്യമങ്ങളാണ് 1982ലെ ലോകകപ്പ് ഹീറോ കൂടിയായ പൗലോ റോസിയുടെ മരണ വാര്‍ത്ത പുറത്തുവിട്ടത്. യുവന്റസ്, എസി മിലാന്‍ എന്നീ ക്‌ളബ്ബുകള്‍ക്കായും കളിച്ചിട്ടുള്ള പൗലോ എക്കാലത്തെയും മികച്ച ഫോര്‍വേഡുകളില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് വിലക്കപ്പെടുകയും പിന്നീട് ശക്‌തനായി തിരിച്ചുവന്ന് ഒരേ വര്‍ഷം ലോകകപ്പും ബാലന്‍ ഡി ഓര്‍ പുരസ്‌കാരവും നേടിയ ഇതിഹാസ താരമാണ് പൗലോ റോസി. 1982 ലോകകപ്പില്‍ ഇറ്റലിക്ക് കിരീടം സമ്മാനിച്ചതോടെയാണ് അദ്ദേഹം അവരുടെ വീരനായകനായി മാറിയത്. മാത്രവുമല്ല ടൂര്‍ണമെന്റ് ഇറ്റലി സ്വന്തമാക്കിയതിന് പുറമെ ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങള്‍ റോസി നേടുകയും ചെയ്‌തു. ഇറ്റലിക്കായി 48 മല്‍സരങ്ങളില്‍ നിന്ന് 20 ഗോളുകളാണ് റോസിയുടെ ബൂട്ടില്‍ നിന്നും പിറന്നത്.

സ്‌പെയിന്‍ ലോകകപ്പിന്റെ ഫൈനലില്‍ പശ്‌ചിമ ജര്‍മനിയെ 3-1ന് ഇറ്റലി പരാജയപ്പെടുത്തിയതില്‍ റോസിയുടെ പങ്ക് നിര്‍ണായകമായിരുന്നു. മല്‍സരത്തില്‍ ആദ്യ ഗോളും അദ്ദേഹത്തിന്റേത് ആയിരുന്നു. മാത്രവുമല്ല ടൂര്‍ണമെന്റില്‍ ബ്രസീലിനെതിരേ ഹാട്രിക്ക് നേട്ടവും തന്റെ പേരിലാക്കിയ അദ്ദേഹം ആരാധകര്‍ക്ക് മറക്കാനാവാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് വിടപറയുന്നത്. ഫുട്വിബോള്‍ ലോകത്ത് നിന്നും വിരമിച്ചതിന് ശേഷം ടെലിവിഷന്‍ അവതാരകനായും അദ്ദേഹം ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.
പൗലോ റോസിയുടെ വിയോഗവിവരം അദ്ദേഹത്തിന്റെ പത്‌നി ഫെഡെറിക കാപ്പെല്ലെറ്റ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.
View this post on Instagram
Read Also: വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്കും വോട്ട് ചെയ്യാനാകില്ല



































