ചെന്നൈ: 60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ പുതുച്ചേരി പോലീസ്. ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉൽഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാർ പങ്കെടുത്തിരുന്നു.
പുതുച്ചേരിയിൽ നിന്നുള്ള പത്ത് പേരിൽ നിന്ന് 2.40 കോടി തട്ടിയെന്നാണ് പരാതി. കേസിൽ അറസ്‌റ്റിലായവരിൽ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെ കുറിച്ച് സൂചന ലഭിച്ചത്. 2022ൽ തമന്ന ഉൾപ്പടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം.
മൂന്ന് മാസത്തിന് ശേഷം നടി കാജൽ അഗർവാൾ ചെന്നൈയിലെ മഹാബലിപപുരത്തെ നക്ഷത്ര ഹോട്ടലിൽ കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്ത് 100 പേർക്ക് കാറുകൾ സമാനമായി നൽകി. മുംബൈയിൽ നടന്ന പരിപാടിയിലും നടി പങ്കെടുത്തതായി പോലീസ് പറയുന്നു. ഇരുവർക്കും കമ്പനിയിൽ പങ്കാളിത്തം ഉണ്ടോയെന്ന സംശയത്തെ തുടർന്നാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ