ചെന്നൈ: സംസ്‌ഥാനത്ത് ഹിന്ദി ഭാഷ നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. നിയമനിർമാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്‌ധരുമായി ചൊവ്വാഴ്‌ച രാത്രി അടിയന്തിര യോഗം ചേർന്നതായാണ് റിപ്പോർട്ടുകൾ.
തമിഴ്‌നാട്ടിൽ ഉടനീളം ഹിന്ദി ഹോർഡിങ്ങുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. തമിഴരുടെ മേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുതെന്നും അവരുടെ ആത്‌മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്‌റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുമായി സർക്കാർ രംഗത്തുവരുന്നത്.
ത്രിഭാഷാ ഫോർമുലയുടെ പേരിൽ ഹിന്ദിയും പിന്നീട് സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ സംസ്‌ഥാനം എതിർക്കുന്നുവെന്ന് സ്‌റ്റാലിൻ നേരത്തെ വ്യക്‌തമാക്കിയതാണ്. ഇതിന്റെ ഭാഗമായാണ് ഒരു പടി കൂടി മുന്നോട്ട് കടന്ന് ഹിന്ദി ഭാഷാ നിരോധന ബില്ലുമായി ഡിഎംകെ സർക്കാർ രംഗത്തുവന്നത്.
സംസ്‌ഥാനത്തിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ളീഷ്) സ്‌കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കൽ എന്നീ മേഖലയിൽ സംസ്‌ഥാനത്തിന് കൂടുതൽ സഹായകരമായെന്നാണ് ഡിഎംകെയുടെ വാദം. ബിജെപി ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.
ത്രിഭാഷാ ഫോർമുലയിലൂടെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ഡിഎംകെയുടെ കാലങ്ങളായുള്ള ആരോപണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും ഡിഎംകെ വിഷയം പ്രചരണായുധമാക്കിയിരുന്നു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്