ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ മലയാളി ഉൾപ്പടെ 28 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്‌ഥിരീകരണം. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകിട്ട് ഏഴുമണിയോടെ നാട്ടിലെത്തിക്കും.
കർണാടക, തമിഴിനാട്, മഹാരാഷ്‌ട്ര, ഒഡിഷ തുടങ്ങി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. 20 പേർക്ക് പരിക്കേറ്റു. കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്‌ഥനായ ഹരിയാന സ്വദേശി വിനയ് നർവലും (26), തെലങ്കാന സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഓഫീസർ മനീഷ് രഞ്‌ജനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
ദക്ഷിണ കശ്‌മീരിൽ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് മൂന്നിന് സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പുരുഷൻമാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. പാക്ക് ഭീകരസംഘടനായ ലഷ്‌കറെ ത്വയിബ അനുകൂല സംഘടനയായ ദ് റെസിസ്‌റ്റൻസ് ഫ്രണ്ട് ഉത്തരവാദിത്തം ഏറ്റെടുത്തു.
2019ലെ പുൽവാമ ആക്രമണത്തിന് ശേഷമുള്ള കശ്‌മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ വിനോദസഞ്ചാരികളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റാനായി എയർ ഇന്ത്യയും ഇൻഡിഗോയും ശ്രീനഗറിൽ നിന്ന് അധിക വിമാനസർവീസുകൾ നടത്തും.
വിനോദ സഞ്ചാരികൾക്കും ദുരിതം അനുഭവിക്കുന്നവർക്കുമായി പ്രത്യേക ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. അനന്ത്‌നാഗ്: 01932222337, 7780885759, 9697982527, 6006365245. ശ്രീനഗർ: 01942457543, 01942483651, 7006058623. അതേസമയം, ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ സൗദി യാത്ര ഒരുദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡെൽഹിയിൽ തിരിച്ചെത്തി. മുൻനിശ്‌ചയിച്ച പ്രകാരം ഇന്ന് രാത്രിയായായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര അവസാനിക്കേണ്ടിയിരുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ സ്‌ഥിതിഗതികൾ ധരിപ്പിച്ചു. ഡെൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഭീകരാക്രമണ വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി അടിയന്തിര ഇടപെടലുകൾ നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായെ ശ്രീനഗരിയിലേക്ക് അയക്കുകയും സ്‌ഥിതിഗതികൾ വിലയിരുത്താൻ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നതതലയോഗം ചേർന്നതും സുരക്ഷാ ഏജൻസി മേധാവികളുമായി കൂടിക്കാഴ്‌ച നടത്തിയതും. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയത് ആറംഗസംഘമാണെന്നാണ് വിവരം. ഇവർ ഒന്നിലധികം ബൈക്കുകൾ ഉപയോഗിച്ചു. നമ്പർ പ്ളേറ്റില്ലാത്ത ഒരു ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തി. ഭീകരർ രണ്ടു സംഘങ്ങളായി തിരിഞ്ഞ് എകെ 47 തോക്കുപയോഗിച്ച് വെടിയുതിർത്തു. ഭീകര സംഘത്തിലെ രണ്ടുപേർ പാകിസ്‌ഥാനിൽ നിന്ന് പരിശീലനം ലഭിച്ചവരാണെന്നാണ് വിവരം.
കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. അതിനിടെ ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങൾ രംഗത്തെത്തി. ഇന്ത്യക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. കൂടാതെ, യുഎഇ, ഇറാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ, യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ എന്നിവരും ഇന്ത്യക്കുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദിയും ട്രംപും ഫോണിൽ സംസാരിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം ശക്‌തമായി നിലകൊള്ളുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് പുട്ടിനും അഭിപ്രായപ്പെട്ടു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ





































