ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ മിന്നൽ പ്രളയം. 13 മരണം റിപ്പോർട് ചെയ്‌തു. സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 20 പെൺകുട്ടികളെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്തെ നദിയിൽ വെള്ളം ഉയർന്നത് വലിയതോതിൽ നാശനഷ്‌ടങ്ങൾ ഉണ്ടാക്കി. ടെക്‌സസിലെ കെർ കൗണ്ടിയിലാണ് മിന്നൽ പ്രളയമുണ്ടായത്.
ഗ്വാഡലൂപ്പ നദിയിൽ 45 മിനിറ്റിനുള്ളിൽ ജലനിരപ്പ് 26 ആയി ഉയർന്നതോടെയാണ് മിന്നൽ പ്രളയമായി മാറിയത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. ക്യാമ്പിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. 14 ഹെലികോപ്‌ടറുകളും 12 ഡ്രോണുകളും ഒമ്പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവർത്തകരുമാണ് സ്‌ഥലത്ത് തിരച്ചിൽ നടത്തുന്നത്.
അതേസമയം, ടെക്‌സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ടെക്‌സസ് ലഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. തദ്ദേശ സ്‌ഥാപനങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ടെക്‌സസ് സെനറ്റർ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യർഥിച്ചു. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സ്‌ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.
മനോഹരമായ കുന്നുകളും നദികളും തടാകങ്ങളും ചേർന്ന് പ്രകൃതിരമണീയമായ സ്‌ഥലമാണ് ടെക്‌സസ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണിത്. ഗ്വാഡലൂപ്പ് നദിയിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ക്രമാതീതമായ നിലയിൽ ജലനിരപ്പ് ഉയരുന്നത് ആദ്യമായാണ്. പ്രദേശത്ത് മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെവെന്ന് പ്രാദേശിക ഭരണകൂടം വ്യക്‌തമാക്കി. സംഭവത്തെ തുടർന്ന് ടെക്‌സസിലെ സ്വാതന്ത്രദിനാഘോഷ പരിപാടികൾ റദ്ദാക്കി.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!