ബാങ്കോക്ക്: കംബോഡിയയുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ കനത്ത വ്യോമാക്രമണം നടത്തി തായ്‌ലൻഡ്. ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാറിൽ നിന്നാണ് ഇരു രാജ്യങ്ങളും പിൻമാറിയത്. കരാർ ലംഘിച്ചതിന് ഇരു രാജ്യങ്ങളും പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ചു.
ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. കംബോഡിയൻ സൈന്യം ആക്രമണം സ്‌ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ തായ് സൈന്യം കംബോഡിയൻ സൈന്യത്തെ ആക്രമിച്ചതായി അവർ പ്രസ്‌താവനയിൽ വ്യക്‌തമാക്കി. സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും ട്രംപിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ ലംഘനമാണിതെന്നും അവർ പറഞ്ഞു.
ജൂലൈയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. 43 പേർ കൊല്ലപ്പെട്ടിരുന്നു. മൂന്നുലക്ഷം പേർക്ക് വീടുകൾ നഷ്‌ടമായി. ഏഷ്യയിൽ ത്രിരാഷ്‌ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡണ്ടിനെ സാക്ഷിയാക്കിയാണ് ഒക്‌ടോബർ 26ന് തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടത്. എന്നാൽ, തായ് സൈനികർക്ക് അതിർത്തിയിൽ കുഴിബോംബ് സ്‍ഫോടനത്തിൽ പരിക്കേറ്റതിനെ തുടർന്ന് തായ്‌ലൻഡ് കരാറിൽ നിന്ന് പിൻമാറിയിരുന്നു.
ആഗോള റാങ്കിങ് അനുസരിച്ച് സൈനിക ശേഷിയിൽ 25ആം സ്‌ഥാനമാണ് തായ്‌ലൻഡിന്. കംബോഡിയയ്‌ക്ക് 95ആം സ്‌ഥാനവും. ഇരു രാജ്യങ്ങളും തമ്മിൽ 817 കിലോമീറ്റർ അതിർത്തിയുണ്ട്. അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്‌ഥാവകാശം തായ്‌ലൻഡിനാണെന്നാണ് രാജ്യാന്തര കോടതി വിധി. ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമിയെ ചൊല്ലിയാണ് സംഘർഷം.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!






































