ലഖ്നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹാപൂർ ടൗണിലെ വീട്ടിൽ നിന്ന് കാണാതായ ആറു വയസുകാരിയുടെ മൃതദേഹം ഇന്ന് രാവിലെ അയൽവാസിയുടെ വീട്ടിലെ ഇരുമ്പു പെട്ടിയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ടാണ് പെൺകുട്ടിയെ കാണാതായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായി ഹാപൂർ പോലീസ് എസ്പി സർവേഷ് കുമാർ മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുട്ടി ബലാൽസംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട് കിട്ടിയതിന് ശേഷമേ വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു. “ഇന്നലെ ഞങ്ങൾക്ക് ഒരു പെൺകുട്ടിയെ കാണാതായതായി പരാതി ലഭിച്ചിരുന്നു. ഇന്ന് ഇവരുടെ അയൽവാസിയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വരുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘത്തെ സ്ഥലത്തേക്ക് അയച്ചെങ്കിലും വീട് പൂട്ടിയിരിക്കുകയായിരുന്നു. പിന്നീട് പൂട്ട് തകർത്താണ് അകത്ത് കടന്നത്,”-ഹാപൂർ പോലീസ് എസ്പി സർവേഷ് കുമാർ മിശ്ര പറഞ്ഞു.
“വീടിനകത്ത് പ്രവേശിച്ച് തിരച്ചിൽ നടത്തിയപ്പോൾ, ഒരു ഇരുമ്പ് പെട്ടിക്കുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്,”- അദ്ദേഹം കൂട്ടിച്ചേർത്തു. മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയെ പോലീസ് കൊണ്ടുപോകുന്നതിനിടെ രോഷാകുലരായ നാട്ടുകാർ ഇയാളെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പോലീസുകാർ ഇടപെട്ടാണ് നാട്ടുകാരെ ശാന്തരാക്കിയത്.
വ്യാഴാഴ്ച വൈകിട്ടാണ് മകളെ അവസാനമായി കണ്ടതെന്ന് കുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നോട് മകൾ അഞ്ച് രൂപ ആവശ്യപ്പെട്ടു. താൻ പണം നൽകുകയും ചിലത് വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞ് മകൾ പുറത്തു പോയതായും പിതാവ് പറഞ്ഞു. വൈകിട്ട് 5.30 ഓടെയാണ് കുട്ടി വീട്ടിൽ നിന്ന് പുറത്തുപോയത്. അതിനു ശേഷം മകൾ തിരിച്ചുവന്നിട്ടില്ല. രാത്രി മുഴുവൻ അവൾക്കായി തിരച്ചിൽ നടത്തി. വെള്ളിയാഴ്ച പോലീസിൽ പരാതി നൽകിയതായും പിതാവ് പറയുന്നു.

അയൽവാസി തന്റെ മകളെ കൊണ്ടുപോകുന്നത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്നും പിതാവ് പറഞ്ഞു. മോട്ടോർബൈക്കിൽ കയറ്റി മകളെ അയൽവാസി കൊണ്ടുപോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: വാക്സിൻ വിരുദ്ധ പ്രചരണം; ബ്രസീൽ പ്രസിഡണ്ട് ബൊൽസനാരോക്ക് എതിരെ അന്വേഷണം




































