തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ച് തൃശൂർ ജില്ലാ കലക്ടർ. ദേശീയപാത 544ൽ സുഗമമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതു വരെയാണ് ടോൾപിരിവ് നിർത്തിയത്. ദേശീയപാതയിലെ അടിപ്പാത നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ടോൾപിരിവ് നിർത്തിവെക്കാൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പോലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് കലക്ടർ നിർദ്ദേശം നൽകി. ഉത്തരവ് ദേശീയപാത അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണമെന്നും സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കിയതിന് ശേഷം നിർദ്ദേശം പുനഃപരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ചിറങ്ങര അടിപ്പാത നിർമാണ സ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെ തുടർന്ന് ദേശീയപാത അതോറിറ്റിയുമായി ഫെബ്രുവരി 25, ഏപ്രിൽ 4, 22 തീയതികളിൽ ജില്ലാ ഭരണകൂടം ചർച്ചകൾ നടത്തിയിരുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ടോൾപിരിവ് നിർത്തലാക്കുന്നതിന് ഏപ്രിൽ 16ന് എടുത്ത തീരുമാനം ദേശീയപാത അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാൽ പിൻവലിച്ചിരുന്നു.
ഏപ്രിൽ 28നകം പരിഹാരം കണ്ടില്ലെങ്കിൽ ഏപ്രിൽ 16ലെ തീരുമാനം നടപ്പാക്കുമെന്ന് 22ലെ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ, ദേശീയപാത അതോറിറ്റി ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് കലക്ടറുടെ ഉത്തരവ്.
Most Read| 63,000 കോടിയുടെ റഫാൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഫ്രാൻസും







































