വാഷിങ്ടൻ: വാഷിങ്‌ടണിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേർ മരണപ്പെട്ടതായി സ്‌ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടോമാക് നദിയിൽ നദിയിൽ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനകം 40 പേരുടെ മൃതദേഹങ്ങൾ കരക്കെത്തിച്ചു.
മരിച്ചവരിൽ 14 ഫിഗർ സ്‌കേറ്റിങ് താരങ്ങളും ഉൾപ്പെട്ടതായാണ് വിവരം. അപകടത്തെ തുടർന്ന് അടച്ചിട്ട വാഷിങ്‌ടണിലെ റെയ്‌ഗൻ നാഷണൽ വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് അമേരിക്കൻ ഏജൻസികൾ അറിയിക്കുന്നു. അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് ഒരുമാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജൻസി അറിയിച്ചു.
അതേസമയം, എല്ലാവരുടെയും മനസുലച്ച ദുരന്തമാണ് തലസ്‌ഥാനത്ത് നടന്നതെന്നും അപകടം ഒഴിവാക്കാമായിരുന്നുവെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഹെലികോപ്‌ടറിന് വിമാനത്തെ നന്നായി കാണാമായിരുന്നുവെന്നും വളരെ ചെറിയ ആ സമയപരിധിയിൽ പൈലറ്റിന് തീരുമാനമെടുക്കാൻ കഴിയണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഈ ദുരന്തം നടക്കാൻ പോവുകയാണെന്ന് എയർ ട്രാഫിക് നിയന്ത്രണ കേന്ദ്രത്തിലിരുന്നവർക്ക് മനസിലായെങ്കിൽ അവരും ഉടൻ നടപടിയെടുക്കണമായിരുന്നു. ഡോ. ബൈഡൻ ഉൾപ്പടെ മുൻ പ്രസിഡൻഡുമാരുടെ നയങ്ങളെയും ട്രംപ് വിമർശിച്ചു.
ഹെലികോപ്‌ടറും വിമാനവും വിപരീത ദിശയിൽ, ഒരേ ഉയരത്തിലായിരുന്നു. ആ ഉയരത്തിൽ നിന്ന് ഹെലികോപ്‌ടറിനെ മാറ്റാൻ നടപടി വേണ്ടിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാൻ മാനസികമായി ശേഷിയുള്ളവർ തലപ്പത്തുണ്ടാകണം. എയർ ട്രാഫിക് കൺട്രോളിൽ ഇരിക്കുന്നവർ ജീനിയസുകൾ ആയിരിക്കണമെന്നും ട്രംപ് പറഞ്ഞു.
Most Read| സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഇന്ന് ഏക സിവിൽ കോഡ് നിലവിൽ വരും






































