കൊച്ചി: മൂക്കന്നൂര്‍ കാരമറ്റം ഇടതുകര കനാലില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിൽ. കറുകുറ്റി കാരമറ്റം മൂത്തേടന് വീട്ടില്‍ ബേബി (41), പാലിശേരി ചിറ്റിനപ്പിള്ളി ജിജോ (43) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 24ന് രാത്രിയാണ് പാലിശേരി സദേശികളായ സനല്‍ (32), തോമസ് (50) എന്നിവരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കനാലില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് ഇവര്‍. എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ, പന്നിയെ പിടിക്കാന്‍ ബേബിയും ജിജോയും കൂടി അനധികൃതമായി നിർമിച്ച ഇലക്ട്രിക് സംവിധാനത്തില്‍ നിന്ന് ഷോക്കേറ്റ് മരിച്ചതാണെന്ന് കണ്ടെത്തി.
കനാലില്‍ മരക്കുറ്റി അടിച്ച് കമ്പി വലിച്ചു കെട്ടി അതിലേക്ക് ഇലക്ട്രിക് ലൈനില്‍ നിന്ന് കണക്ഷന് കൊടുത്താണ് കെണി ഒരുക്കിയിരുന്നത്. വൈകിട്ട് കണക്ഷന് നല്‍കുകയും പുലര്‍ച്ചെ വിച്ഛേദിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇതിൽ നിന്നാണ് സനലിനും തോമസിനും ഷോക്കേറ്റത്.
കണക്ഷന് കൊടുത്ത വയറും കമ്പിയും മറ്റും പോലീസ് കണ്ടെടുത്തിരുന്നു. അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, സബ് ഇൻസ്പെക്ടർ മാര്ട്ടിന് ജോണ്‍, എഎസ്ഐമാരായ റജിമോന്‍, പിവി ജോര്‍ജ്, എസ്സിപിഒ സലിന് കുമാര്‍, സിപിഒമാരായ ബെന്നി ഐസക്ക്, വിജീഷ്, മഹേഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Most Read: തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച; ജി സുധാകരനെതിരെ നടപടി






































