മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം വേണമെന്ന ആവശ്യവുമായി പിവി അന്‍വര്‍ രംഗത്ത്. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്‍തേ കേരള പരിപാടിയിൽ പറഞ്ഞു.
നിലമ്പൂരില്‍ സ്‌ഥാനാര്‍ഥി ആരാവണമെന്ന് അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചത് യുഡിഎഫിനു തലവേദനയായിരുന്നു. ബംഗാളില്‍ രൂക്ഷമാവുന്ന വഖഫ് പ്രക്ഷോഭം തൃണമൂല്‍ വിരുദ്ധവികാരമായി മാറുമോ അതു കേരളത്തില്‍ തനിക്കു തിരിച്ചടിയാകുമോ എന്ന ഭയത്തില്‍ നിന്നാണ് അന്‍വര്‍ ആവശ്യം കടുപ്പിക്കുന്നത് എന്നാണ് ലീഗും കോണ്‍ഗ്രസും കരുതുന്നത്.
നിലമ്പൂരിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്ന സൂചനയും പിവി അന്‍വര്‍ നല്‍കുന്നു. ഉപതിരഞ്ഞെടുപ്പില്‍ താന്‍ മൽസരിക്കില്ലെന്ന മുന്‍ പ്രഖ്യാപനം പുനഃ പരിശോധിക്കേണ്ടി വരുമെന്ന സൂചനയും ഇതിലുണ്ട്.
ആര്യാടന്‍ മുഹമ്മദ് എന്ന നേതാവിന്റെ തട്ടകത്തില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ മാറ്റി നിര്‍ത്താനുള്ള അന്‍വറിന്റെ നീക്കത്തിന് യുഡിഎഫ് തലവച്ചു കൊടുക്കരുതെന്ന വികാരം യുഡിഎഫില്‍ ശക്‌തമാണ്. എന്നാല്‍ വിഎസ് ജോയി മൽസരിച്ചാലെ വിജയിക്കാനാവൂ എന്ന അന്‍വറിന്റെ മുന്‍കൂര്‍ പ്രസ്‌താവന യുഡിഎഫ് നയങ്ങളിലേക്കുള്ള കടന്നു കയറ്റമായും വിലയിരുത്തപ്പെടുന്നു.
അന്‍വറിനെ മുന്നണിയില്‍ എടുത്താല്‍ അതു വലിയ തലവേദനയാവും എന്നതിന്റെ സൂചനയാണ് ഈ പ്രസ്‌താവനയെന്നും വലിയ വിഭാഗം കരുതുന്നു. ഇതാണ് മുന്നണി പ്രവേശനത്തിനു തീരുമാനമെടുക്കാന്‍ വൈകുന്നത്. ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോടുള്ള കോണ്‍ഗ്രസ് സമീപനവും അന്‍വറിന്റെ പ്രവേശനത്തിന് വിലങ്ങുതടിയായി നില്‍കുന്നു.
ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തീരുമാനം പറയാന്‍ പറ്റില്ലെന്ന് അന്‍വര്‍ പരസ്യമായി പറഞ്ഞു കഴിഞ്ഞു. പിണറായിസത്തിനെ തകര്‍ക്കുക എന്ന അന്‍വറിന്റെ ആവശ്യം മുന്‍ നിര്‍ത്തി സഹകരിച്ചാല്‍ മതിയെന്നും മുന്നണി പ്രവേശനം നല്‍കേണ്ട എന്നുമുള്ള ചര്‍ച്ചയും ലീഗിലും കോണ്‍ഗ്രസിലും ശക്‌തമാണ്.
പിണറായിയെ തകര്‍ക്കാന്‍ തന്നെ യുഡിഎഫ് മുന്നണിയിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യമാണ് അന്‍വര്‍ ഉന്നയിക്കുന്നത്. യുഡിഎഫ് പ്രവേശനം ഉറപ്പായാല്‍ തന്റെ കൂടെ വരാന്‍ കാത്തിരിക്കുന്നവര്‍ ധാരാളമുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. അല്ലെങ്കില്‍ വഴിയാധാരമായി പോകുമോ എന്നു കരുതിയാണ് ആള്‍ക്കാര്‍ കൂടെ വരാത്തതെന്നും അൻവർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പിണറായിസത്തെ തകര്‍ക്കാനാണ് ഇത്രയും റിസ്‌കെടുത്ത് താൻ എംഎൽഎ സ്‌ഥാനമടക്കം രാജിവെച്ചത്. കേരളത്തിലെ ജനവികാരം പിണറായിക്കെതിരെയാണെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് താൻ. അത് തെളിയിക്കാനുള്ള ബാധ്യത യുഡിഎഫിനുണ്ട്. പിണറായി വീണ്ടും അധികാരത്തിലെത്തുമോയെന്ന ചിന്ത ജനങ്ങള്‍ക്കുണ്ട്.
എൽഡിഎഫ് ഉണ്ടാക്കുന്ന ഈ ഒരു പ്രതീതിയെ ഇല്ലാതാക്കാനുള്ള പോരാട്ടമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടത്. താൻ മൽസരിക്കുന്നില്ല എന്ന് പറഞ്ഞത് ഈ തെരഞ്ഞെടുപ്പിലാണ്, അല്ലാതെ 2026ൽ അല്ലെന്നും നിലമ്പൂരിൽ നടക്കാൻ പോകുന്നത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും അൻവര്‍ പറഞ്ഞു. യുഡിഎഫ് പ്രവേശനത്തിന് തടസമെന്താണെന്ന് ഉത്തരവാദിത്വത്തപ്പെട്ടവര്‍ പറയണമെന്ന ആവശ്യവും അന്‍വര്‍ ഉന്നയിക്കുന്നു.
MOST READ | ‘ഇര ക്ഷണിച്ചുവരുത്തിയത്’; ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം






































