ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാല് മരണം. അമ്പതിലേറെ പേരെ കാണാനില്ലെന്നാണ് വിവരം. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ ഉച്ചകഴിഞ്ഞ് 1.45നാണ് പ്രളയം ഉണ്ടായത്. മലമുകളിൽ നിന്നും കുത്തിയൊഴുകിവന്ന പ്രളയജലം വീടുകൾക്ക് മുകളിലൂടെ കുതിച്ചൊഴുകുകയായിരുന്നു.
വാഹനങ്ങളും ജനങ്ങളുമടക്കം ഒഴുക്കിൽപ്പെട്ടു. വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. വിനോദസഞ്ചാരികൾ ധാരാളമെത്തുന്നതിനാൽ ഹോം സ്‌റ്റേകളും മറ്റുമുള്ള സ്‌ഥലമാണിത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര, സംസ്‌ഥാന ദുരന്തനിവാരണ സംഘം സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സൈന്യവും എത്തിയിട്ടുണ്ട്.
പ്രളയത്തെ തുടർന്ന് ഖേർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതിനാൽ നദീതീരത്തെ താമസക്കാരും മറ്റും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളപ്പാച്ചിലിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും വലിയ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം





































