കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഭർത്താവ് നിധീഷ്, ഭർത്താവിന്റെ സഹോദരി, ഭർതൃപിതാവ് എന്നിവർക്കെതിരെയാണ് കുണ്ടറ പോലീസ് കേസെടുത്തത്. ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കേസെടുത്തത്.
മൂന്നുപേരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാലാണ് ഇവരുടെ അറസ്‌റ്റ് നടക്കുക. വിവാഹത്തിന് സ്‌ത്രീധനം വാങ്ങിയതിന് സ്‌ത്രീധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സ്‌ത്രീധനത്തിന്റെ പേര് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി.
അമ്മയുടെ മൊഴി കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞത് മുതൽ മകൾ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് ശൈലജ പോലീസിനോട് പറഞ്ഞു. നിറത്തിന്റെ പേരിൽ മകളെ വിരൂപിയാക്കാൻ സഹോദരി ഇടപെട്ട് മുടി മൊട്ടയടിച്ചുവെന്നും പീഡനങ്ങൾക്ക് ഒടുവിലാണ് മകൾ ആത്‍മഹത്യ ചെയ്‌തതെന്നും അമ്മ പറഞ്ഞിരുന്നു.
മകൾ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റൽ തെളിവും ആത്‍മഹത്യാക്കുറിപ്പും അമ്മ പോലീസിന് കൈമാറിയിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റിനും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും അമ്മ പരാതി നൽകിയിരുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചാൽ റീ പോസ്‌റ്റുമോർട്ടം വേണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് സിബിഐക്ക് കൈമാറണമെന്നാണ് അമ്മയുടെ ആവശ്യം. അതേസമയം, കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്നാണ് നിധീഷിന്റെ നിലപാട്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും (33) മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുബായിലെ സ്വകാര്യ സ്‌ഥാപനത്തിൽ ഫയലിങ് ക്ളർക്കാണ് വിപഞ്ചിക. ദുബായിൽ തന്നെ ജോലി ചെയ്യുകയാണ് ഭർത്താവ് നിതീഷ്. ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു എന്നാണ് വിവരം. ഏഴുവർഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയുന്നത്. നാലരവർഷം മുമ്പായിരുന്നു വിവാഹം.
Most Read| യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കൽ; ട്രെയിനുകളിൽ ഇനി സിസിടിവി, നിർണായക നീക്കം