തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായി. തുറമുഖത്തിന്റെ ട്രയൽ റൺ ഉൽഘാടനം കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ ദീർഘകാലത്തെ സ്വപ്‌നം യാഥാർഥ്യമായെന്നും ഇതിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
തുറമുഖങ്ങൾ സാമ്പത്തിക വികസനത്തിന് ഏറ്റവും വലിയ ചാലക ശക്‌തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം തുറമുഖങ്ങൾ ലോകത്ത് കൈവിരലിൽ എണ്ണാവുന്നവ മാത്രമേ ഉള്ളൂ. ലോകഭൂപടത്തിൽ ഇന്ത്യ ഇതിലൂടെ സ്‌ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം യാഥാർഥ്യമാകുമ്പോൾ കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഏട് ആരംഭിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായം തുറക്കുന്ന അഭിമാന നിമിഷമാണിത്. രാജ്യത്തിന് തന്നെ അഭിമാന മുഹൂർത്തമാണ്. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് ബെർത്ത് ചെയ്യാൻ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറി. 2028ഓടെ സമ്പൂർണ തുറമുഖമായി വിഴിഞ്ഞം മാറും. 10,000 കോടി രൂപയുടെ നിക്ഷേപം വിഴിഞ്ഞത്ത് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന സ്‌ഥാപിത താൽപര്യത്തോടെ ചിലർ ശ്രമം നടത്തി. എന്നാൽ, നമ്മുടെ നാടിന്റെ ഇച്‌ഛാശക്‌തി ദുർബലപ്പെടുത്താൻ കഴിഞ്ഞില്ല. പദ്ധതിയെ അഴിമതിക്കുള്ള വഴിയായോ ചൂഷണത്തിനുള്ള ഉപാധിയായോ ഉപയോഗിക്കപ്പെടരുതെന്ന നിഷ്‌കർഷയാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ തുറമുഖത്തിന്റെ പ്രവർത്തനത്തെ പുനരുജ്‌ജീവിപ്പിച്ചതിൽ അഭിമാനമുണ്ട്.
നമ്മുടെ രാജ്യത്ത് മുഖ്യ കടൽപ്പാതയോട് തൊട്ടടുത്തുള്ള മറ്റൊരു തുറമുഖമില്ല. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ പ്രതിവർഷം പത്ത് ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തുറമുഖമായി വിഴിഞ്ഞം മാറും. മുൻമന്ത്രി അഹമ്മദ് ദേവർകോവിലും സജീവമായി പദ്ധതി യാഥാർഥ്യമാക്കാൻ അർപ്പണബോധത്തോടെ ശ്രമം നടത്തി. മൽസ്യത്തൊഴിലാളികൾക്ക് 100 കോടി രൂപ പുനരധിവാസത്തിനായി ചിലവഴിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജിആർ അനിൽ, വി ശിവൻകുട്ടി, മന്ത്രി കെ രാജൻ, കെഎൻ ബാലഗോപാൽ, വിഎൻ വാസവൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്. ‘കേരളം വളരുന്നു പശ്‌ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളിൽ’ എന്ന മഹാകവി പാലാ നാരായൺ നായരുടെ കവിതയിലെ വരികൾ ചൊല്ലിയാണ് തുറമുഖ മന്ത്രി വിഎൻ വാസവൻ അധ്യക്ഷ പ്രസംഗം ആരംഭിച്ചത്.
Most Read| അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം; ഹരജി മൂന്നംഗ ബെഞ്ചിന് വിട്ടു








































