തൃശൂർ: വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടെ, കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിൽ. ഡെൽഹിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സുരേഷ് ഗോപി രാവിലെ ഒമ്പതരയോടെ വന്ദേഭാരത് ട്രെയിനിലാണ് തൃശൂരിലെത്തിയത്. റെയിൽവേ സ്‌റ്റേഷനിൽ ബിജെപി പ്രവർത്തകർ സ്വീകരണം നൽകി.
ഇന്നലെ സിപിഎം- ബിജെപി സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ അദ്ദേഹം ആശുപത്രിയിലെത്തി സന്ദർശിച്ചു. ഇതിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, ‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’ എന്ന് സുരേഷ് ഗോപി പ്രതികരിച്ചു. മറ്റൊന്നും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. പാർട്ടി ഓഫീസിലേക്ക് പോയ അദ്ദേഹം പ്രവർത്തകരുമായി ചർച്ച നടത്തും.
തുടർന്ന്, സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി നടത്തുന്ന മാർച്ചിനെ അഭിസംബോധന ചെയ്യും. വോട്ടർ പട്ടിക വിവാദത്തിലും കന്യാസ്‌ത്രീകളുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സുരേഷ് ഗോപിക്കെതിരെ വലിയ പ്രതിഷേധമാണ് യുഡിഎഫും എൽഡിഎഫും ഉയർത്തുന്നത്. വിഷയത്തിൽ ഇതുവരെ സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് വ്യാജ സത്യവാങ്മൂലം നൽകി തൃശൂരിലേക്ക് വോട്ട് മാറ്റിയെന്ന പരാതിയിൽ പോലീസ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്ക് തൃശൂരിന് പുറമെ കൊല്ലത്തും വോട്ടുണ്ടെന്ന രേഖകളും പുറത്തുവന്നിരുന്നു. വ്യാജ വോട്ടർ പട്ടിക വിവാദത്തിൽ സിപിഎം ബിജെപി ഓഫീസിലേക്കും പിന്നീട് ബിജെപി സിപിഎം ഓഫീസിലേക്കും ഇന്നലെ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
മാർച്ചിനിടെ സിപിഎം പ്രവർത്തകൻ സുരേഷ് ഗോപിയുടെ ക്യാംപ് ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു. ഈ സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കെത്തി. ബിജെപി പ്രവർത്തകരെ തടയാനുള്ള പോലീസ് ശ്രമം സംഘർഷത്തിലേക്ക് നീങ്ങുകയും പോലീസ് ലാത്തി പ്രയോഗിക്കുകയും ചെയ്‌തു. ഇതോടെ പ്രവർത്തകർക്ക് പരിക്കേറ്റു.
സുരേഷ് ഗോപിയുടെ ക്യാംപ് ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച സിപിഎം പ്രവർത്തകനെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. വിപിൻ വിൽസനാണ് അറസ്‌റ്റിലായത്. ഇന്നലെയുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ അമ്പതോളം പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!